അർദ്ധബോധാവസ്ഥയിലെ സമ്മതം ലൈംഗികബന്ധത്തിനുള്ള അനുമതിയല്ല; ഹൈക്കോടതി
കാമുകൻ നല്‍കിയ ലഹരി പാനീയം കുടിച്ചതിനെ തുടര്‍ന്ന് അര്‍ദ്ധബോധാവസ്ഥയിലായ പെണ്‍കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതിച്ചത് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി.പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയെ കോളജില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ സീനിയര്‍ വിദ്യാര്‍ത്ഥിക്ക് എറണാകുളത്തെ എസ്സി/എസ്ടി സ്‌പെഷ്യല്‍ കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചത് ശരിവച്ചു കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 2022 നവംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം. കോളേജ് ലൈബ്രറിയിലേക്ക് തന്നെ വിളിച്ചുവരുത്തിയ പ്രതി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തു. പുകവലിക്കാൻ വിസമ്മതിച്ച തനിക്ക് യുവാവ് കേക്കും വെള്ളവും തന്നു. ഇതോടെ തന്റെ കാഴ്ച മങ്ങിയെന്നും ബോധം പോയെന്നും പെണ്‍കുട്ടി പറയുന്നു.
അര്‍ദ്ധബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കോളേജിന്റെ മുകള്‍ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. ഭീഷണിപ്പെടുത്തി ഡിസംബര്‍ ഏഴുവരെ പലതവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. കോളേജ് പഠനകാലത്ത് തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ബന്ധം വഷളായപ്പോള്‍ കള്ളക്കേസ് ചമച്ചതാണെന്നും പ്രതി മുൻകൂര്‍ ജാമ്യ ഹര്‍ജ്ജിയില്‍ വാദിച്ചു. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് പ്രതി വാദിച്ചത്. എന്നാല്‍, പ്രതി നല്‍കിയ പാനീയം കുടിച്ച പെണ്‍കുട്ടി അര്‍ധബോധാവസ്ഥയിലായതിനാല്‍ ബോധപൂര്‍വം അനുമതി നല്‍കിയതായി കരുതാനാവില്ലെന്ന് കോടതി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright