ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ കൊല്ലപ്പെട്ടു. അബു ഹുസൈനി അല്‍ ഖുറേഷി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന വിവരം ഇസ്ലാമിക് സ്റ്റേറ്റ് തന്നെ സ്ഥിരീകരിച്ചു.
അബു ഹാഫിസ് അല്‍ ഹാഷിമി അല്‍ ഖുറേഷിയെ പുതിയ തലവനായി ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. സിറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയില്‍ ഹയാത് താഹിര്‍ അല്‍ ഷാം സംഘവുമായി ഉണ്ടായ നേരിട്ടുള്ള സംഘര്‍ഷത്തിലാണ് അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടതെന്നാണ് വിവരം. ടെലഗ്രാം ആപ്പ് വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്താവ് തലവന്റെ മരണ വിവരവും പുതിയ തലവൻ ചുമതലയേറ്റ വിവരവും പുറത്തുവിട്ടത്. റെക്കോര്‍ഡ് ചെയ്ത സന്ദേശമായിരുന്നു ഇത്. എന്നാല്‍ എപ്പോഴാണ് മരണം സംഭവിച്ചതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗൻ ഏപ്രിലില്‍ ഇയാളെ സിറിയയില്‍ വച്ച് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അല്‍ ഹാഷിമി അല്‍ ഖുറേഷി. ഇതിന് മുൻപുള്ള നാല് പേരും കൊല്ലപ്പെടുകയായിരുന്നു. അബു ഹാസൻ അല്‍ ഹാഷിമി അല്‍ ഖുറേഷി നവംബറിലും അബു ഇബ്രാഹിം അല്‍ ഖുറേഷി 2022 ഏപ്രിലിലും അബു ബക്കര്‍ അല്‍ ബാഗ്ദാദി 2019 ഒക്ടോബറിലുമാണ് കൊല്ലപ്പെട്ടത്.
Photo Courtesy : Google/ images are subject to copyright