ഏഷ്യാക്കപ്പ്; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 228 റൺസിന്റെ വമ്പൻജയം
ഏഷ്യാക്കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ വമ്പൻജയം. മഴ രസംകൊല്ലിയായി റിസര്‍വ്വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എന്ന മികച്ച ടോട്ടല്‍ നേടി. മറുപടിക്കിറങ്ങിയ പാകിസ്ഥാന്റെ വെല്ലുവിളി 32ഓവറില്‍ 128 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. പരിക്കേറ്റ നസീം ഷായ്ക്കും ഹാരീസ് റൗഫിനും ബാറ്റ് ചെയ്യാനായില്ല. 5 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിംഗിന്റെ ആണിക്കല്ലിളക്കിയത്. ജസ്‌പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ. ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതംവീഴ്ത്തി. 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. സല്‍മാൻ അലി ആഗ (23),ഇഫ്തികര്‍ അഹമ്മദ് (23) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് പാക് ബാറ്റര്‍മാര്‍.
147/2 എന്ന നിലയിലാണ് ഇന്ന് ഇന്ത്യൻ ഇന്നിംഗ്സ് പുനഃരാരംഭിച്ചത്. ഇരുവരും പുറത്താകാതെ സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയപ്പോള്‍ ഇന്ത്യ കൂറ്റൻ സ്കോറിലേക്കെത്തി. കൊഹ്‌ലി 94 പന്തില്‍ 6 സിക്സും 9 ഫോറുമുള്‍പ്പെടെ 122 റണ്‍സ് നേടി. രാഹുല്‍ 106 പന്തില്‍ 12 ഫോറും 2 സിക്സും ഉള്‍പ്പെടെ 111 റണ്‍സ് എടുത്തു. പേരുകേട്ട പാക് ബൗളിംഗ് നിരയ്ക്ക് ഇന്നലെ എറിഞ്ഞ ഇരുപത്തിയാറോളം ഓവറില്‍ നിന്ന് ഒരുവിക്കറ്റ് പോലും നേടാനായില്ല. കൊളംബോയിലെ പ്രേമദാസസ്റ്റേഡിയത്തില്‍ റിസര്‍വ്വ് ദിനമായ ഇന്നും മഴയെത്തുടര്‍ന്ന് ഒരുമണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിംഗ്സിനിടെയും മഴ രസംകൊല്ലിയായെത്തി. ഞായറാഴ്ച ഇന്ത്യ 24.1 ഓവറില്‍ 147/2 എന്ന നിലയിലായിരിക്കുമ്പോഴാണ് മഴയെ തുടര്‍ന്ന് മത്സരം റിസര്‍വ്വ് ദിനമായ ഇന്നത്തേയ്ക്ക് മാറ്റിവച്ചത്. ആദ്യ ദിനം ഓപ്പണര്‍മാരായ ക്യാപ്ടൻ രോഹിത് ശര്‍മ്മയും (56), ശുഭ്‌മാൻ ഗില്ലും (58) അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. വിമര്‍ശകരുടെ വായടപ്പിച്ച് പ്രകടനവുമായി രാഹുലും അന്താരാഷ്ട്ര കരിയറിലെ 77-ാം സെഞ്ച്വറിയുമായി കൊഹ്‌ലിയും റെക്കാഡ് കൂട്ടുകെട്ടുമായി പാക് ബൗളിംഗ് നിരയ്ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യമാണ് ഇന്നലെ കാഴ്ചവച്ചത്. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ഇരുവരും194 പന്തില്‍ 233 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഫഹീം അഷ്റഫ് എറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സാണ് ഇന്ത്യൻ ഇന്നിംഗ്സിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അവസാന പന്തില്‍ സിക്സടിച്ചാണ് കൊഹ്‌ലി ഇന്ത്യൻ ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്. പരിക്കേറ്റ ഹാരീസ് റൗഫിന് ഒരോവര്‍ പോലും ചെയ്യാനായില്ല.
Photo Courtesy : Google/ images are subject to copyright