നിപ സംശയം ; കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു
ആശങ്കയായി കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സംശയം. പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
മരിച്ച ഒരാളുടെ നാല് ബന്ധുക്കള്‍ സമാനലക്ഷണങ്ങളോടെ സ്വകാര്യാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രാദേശിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതായാണ് വിവരം.
കോഴിക്കോടുള്ള സ്വകാര്യാശുപത്രിയിലാണ് രണ്ട് പേര്‍ മരിച്ചത്. ഓഗസ്റ്റ് 30 നാണ് ആദ്യ മരണമുണ്ടായത്. വടകര താലൂക്കിലെ മരുതോങ്കര സ്വദേശിയായ 49 കാരനാണ് ആദ്യം നിപ ലക്ഷണങ്ങളോടെ മരണപ്പെട്ടത്. ഇന്നലെയാണ് വടകര തെരുവള്ളൂര്‍ സ്വദേശിയായ രണ്ടാമത്തെയാള്‍ നിപ ലക്ഷണങ്ങളോടെ മരിച്ചത്. ഇവര്‍ രണ്ടുപേരും ഒരേ ആശുപത്രിയില്‍ ഒരേ സമയത്ത് ഉണ്ടായിരുന്നതായാണ് വിവരം. ആദ്യം മരിച്ച രോഗിയുടെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കാൻ കഴിഞ്ഞിട്ടില്ല. സംശയം ഉടലെടുത്തതിനാല്‍ രണ്ടാമത് മരിച്ച രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം ഇന്ന് ഉച്ചയ്ക്ക് ലഭിക്കും. ആദ്യം മരിച്ച രോഗി ചികിത്സയില്‍ തുടരവേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തിയാണ് പിന്നീട് അസുഖം മൂര്‍ച്ഛിച്ച് മരിച്ചതെന്നാണ് വിവരം. ഇയാളുടെ മകൻ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് കോഴിക്കോടുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കുട്ടിയുടെ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഒൻപത് വയസുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സാഹചര്യം വിലയിരുത്താനായി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. മരിച്ചയാളുകളുമായി സമ്ബര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഇന്ന് ജില്ലാ കളക്‌ടര്‍ അവലോകന യോഗം വിളിച്ചിരിക്കുകയാണ്.
Photo Courtesy : Google/ images are subject to copyright