കാനഡയുടെ വിവാദപ്രസ്താവന യുഎന്നിൽ ലോകരാഷ്ട്രങ്ങളെ അറിയിക്കാൻ ഇന്ത്യ ; കാനഡാനുകൂല നിലപാടുമായി അമേരിക്ക
ഖാലിസ്ഥാന്‍ നേതാവ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തിയ വിവാദ പ്രസ്താവന യുഎന്നില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളെ അറിയിക്കും. ഇന്ത്യ ഇടയുകയും മറ്റു രാഷ്ട്രങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടാതെയും ഒറ്റപ്പെട്ട നിലയിലാണ് കാനഡ. ചൊവ്വാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ യുഎന്‍ പൊതുസഭയെ അഭിമുഖീകരിക്കും. കാനഡ വിഷയത്തിലെ ഇന്ത്യയുടെ അതൃപ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളെ അറിയിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ക്വാഡ് രാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഭീകരവാദികള്‍ക്ക് ഒളിത്താവളങ്ങള്‍ നല്‍കുന്നതും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാന്‍ സമഗ്രമായ നടപടികള്‍ തുടരുമെന്നും അംഗരാഷ്ട്രങ്ങള്‍ വ്യക്തമാക്കി.അതേസമയം ഇന്ത്യാ-കാനഡ തര്‍ക്കത്തില്‍ കാനഡയ്ക്ക് അനുകൂലമായ നിലപാടാണ് അമേരിക്ക എടുത്തിരിക്കുന്നത്. സാഹചര്യം നിരീക്ഷിക്കുകയാണെന്നും ഇക്കാര്യത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യ കാനഡ നയതന്ത്ര തര്‍ക്കം രൂക്ഷമായി തുടരവേ സാഹചര്യം നിരീക്ഷിക്കുകയാണെന്നാണ് യുകെയുടെ പ്രതികരണം. ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ച ആരോപണത്തില്‍ കനേഡിയന്‍ പ്രതിനിധികളുമായി ആശയവിനിമയം തുടരുകയാണെന്നും യുകെ വക്താവ് അറിയിച്ചു.
വരുന്ന തെരഞ്ഞെടുപ്പില്‍ സിഖ് നേതാവ് ജഗ്മീത് സിംഗിന്റെ പിന്തുണ ഉറപ്പാക്കാനാണ് ട്രൂഡോ ഈ പ്രതികരണം നടത്തിയതെന്നാണ് പല രാജ്യങ്ങളും കരുതുന്നത്. ഭരണം നിലനിര്‍ത്താനുള്ള ആഭ്യന്തര സമ്മര്‍ദ്ദമായിരിക്കാം ട്രൂഡോയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചതെന്നും കരുതുന്നു. ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയുടെ പ്രതിഷേധക്കുറിപ്പും ഇന്ത്യയുടെ നടപടികളും മറ്റ് രാഷ്ട്രങ്ങളെ വിഷയം ചര്‍ച്ച ചെയ്യുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്. ഖലിസ്ഥാന്‍വാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുന്‍പ് കൈമാറിയിരുന്നതായി ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ. നയതന്ത്ര പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ വ്യക്തമാക്കി. എന്നാല്‍ ഇതുകൊണ്ടൊന്നും കാനഡ ആഗ്രഹിക്കുന്ന രീതിയിലുള്ള പിന്തുണ അവര്‍ക്ക് ലഭിക്കുന്നില്ല.
Photo Courtesy : Google/ images are subject to copyright