ഹമാസ് ആക്രമണത്തിൽ 20 ലേറെ രാജ്യങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേലിൻറെ സ്ഥീരീകരണം
ഹമാസ് സംഘം ഇസ്രയേലിൽ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരെയെന്ന് സ്ഥിരീകരണം. 11 അമേരിക്കക്കാരും 18 തായ്‌ലന്റുകാരും ഏഴു അർജന്റീനക്കാരും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുപ്പതുപേരെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടു പോയതായും ഇസ്രയേൽ ആദ്യമായി സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലകളിലുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്ഥിരീകരിച്ചു. മുപ്പത് പേരെ ഹമാസ് ഗാസയിൽ ബന്ദികളാക്കിട്ടുണ്ട്. ബാക്കി നൂറിലേറെ ബന്ദികൾ എവിടെയാണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. വ്യോമാക്രമണം തുടർന്നാൽ ബന്ദികളെ ഓരോരുത്തരെയായി വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. ആക്രമണം നടന്ന് നാലാം ദിവസവും ഇസ്രയേലിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ ആയിട്ടില്ല. റോക്കറ്റ് ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച ഇസ്രയേൽ ഇന്നലെ രാത്രി മുഴുവൻ ഗാസയിൽ വ്യോമാക്രമണം നടത്തി. ഇതുവരെ ഹമാസിൻ്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിൽ 700 ലേറെ നിവാസികൾക്കാണ് ജീവൻ നഷ്ടമായത്. ഗാസയിൽ നിന്നും അഭയാർത്ഥികളായി നിരവധിപ്പേർ പാലായനം ചെയ്യുകയാണ്.
Photo Courtesy : Google/ images are subject to copyright