നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു
ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് (71) അന്തരിച്ചു. വർഷങ്ങളായി രോഗബാധിതനായി കഴിയുകയായിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
നവംബർ 20ന് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു വിജയകാന്ത്. ഏറെ നാളുകൾ ആശുപത്രിയിൽ കഴിഞ്ഞശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ചൊവ്വാഴ്ച ആരോഗ്യനില വഷളാവുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കോവിഡ് ബാധിച്ചതോടെ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങളാണ് വിജയകാന്തിനെ അലട്ടിയിരുന്നത്. 2011 മുതൽ 2016 വരെ തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. ക്യാപ്റ്റൻ എന്നാണ് വിജയകാന്ത് തന്റെ അണികൾക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്നത്. ഡിസംബർ 14നാണ് വിജയകാന്തിന്റെ ഭാര്യയായ പ്രേമലത വിജയകാന്ത് പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. പ്രേമലതയുടെ സ്ഥാനാരോഹണച്ചടങ്ങിൽ അനാരോഗ്യം പരിഗണിക്കാതെ വിജയകാന്ത് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
Photo Courtesy : Google/ images are subject to copyright