നാസ ചൊവ്വാ(മാർസ് ഡൂൺ ആൽഫ) ദൗത്യത്തിലേക്ക് സന്നദ്ധ സേവകരെ തേടുന്നു
നാസ ചൊവ്വാ ദൗത്യത്തിലേക്ക് സന്നദ്ധ സേവകരെ തേടുന്നു. ചൊവ്വയുടേതിന് സമാനമായി കൃത്രിമമായി സൃഷ്ടിച്ച സാഹചര്യത്തില്‍ ഒരു വർഷം താമസിച്ച് നാസയോടൊപ്പം വിവിധ പരീക്ഷണങ്ങളില്‍ ഏർപ്പെടാൻ സന്നദ്ധരായ നാല് പേരെയാണ് ബഹിരാകാശ പര്യവേക്ഷണ കേന്ദ്രം തേടുന്നത്. ചൊവ്വാ ഗ്രഹത്തില്‍ ഒരു വർഷം താമസിക്കുന്നത് മനുഷ്യ ശരീരത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളേക്കുറിച്ച് പഠിക്കുന്നതിനു വേണ്ടിയാണ് ഈ പരീക്ഷണം.
ടെക്സാസിലെ ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിൽ സജ്ജമാക്കുന്ന ത്രീഡി പ്രിന്റഡ് ചൊവ്വാ ഗ്രഹത്തിലാണ് നിർണ്ണായ പരീക്ഷണങ്ങള്‍ നടക്കുക. പരീക്ഷണം 1700 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള കൃത്രിമ ചൊവ്വാ ഗ്രഹത്തിലാണ് നടക്കുക. ഈ പരീക്ഷണത്തിന് നല്‍കിയിരിക്കുന്ന പേര് മാർസ് ഡൂണ്‍ ആല്‍ഫ എന്നാണ്. ഭക്ഷ്യ വസ്തുക്കള്‍ വളർത്താനും ആരോഗ്യ സംരക്ഷണത്തിനും പഠനത്തിനുമായി വിവിധ ഇടങ്ങളുള്ള ഈ കൃത്രിമ ഗ്രഹത്തില്‍ കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ചായിരിക്കും സന്നദ്ധ സേവനത്തിനെത്തുന്നവരുടെ അതിജീവനം. തെരഞ്ഞെടുക്കപ്പെടുന്നവർ താമസിക്കുന്ന സ്ഥലം ശുചിയാക്കുന്നതും ചെടികള്‍ വളർത്തുന്നതും ഗവേഷക സംഘവുമായി ബന്ധപ്പെട്ട് റോബോട്ടിക്സ് പരീക്ഷണങ്ങളില്‍ ഏർപ്പെടേണ്ടി വരും.
ഭൂമിയുമായി ബന്ധങ്ങളില്‍ തടസങ്ങള്‍ നേരിടുന്നതടക്കമുള്ള വെല്ലുവിളികള്‍ കൃത്രിമ ചൊവ്വാഗ്രഹത്തില്‍ താമസിക്കുന്നവർക്ക് നേരിടേണ്ടി വരും. 2025ഓടെ പരീക്ഷണം ആരംഭിക്കുമെന്നാണ് വിവരം. ഏപ്രില്‍ രണ്ട് വരെയാണ് പരീക്ഷണത്തിന് സന്നദ്ധ സേവനത്തിന് അപേക്ഷിക്കാനാവുക. 30 മുതല്‍ 55 വരെ പ്രായമുള്ള അമേരിക്കൻ പൌരന്മാർക്കോ പിആർ ലഭിച്ചവർക്കോ ആണ് പരീക്ഷണത്തിന് അപേക്ഷിക്കാനാവുക. ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്നവരും പുകവലിക്കുന്ന ശീലമില്ലാത്തവരും ആയിരിക്കണം അപേക്ഷകർ. സൈനിക സേവനം ചെയ്തവർക്കും എൻജിനിയർമാർക്കും അപേക്ഷകരില്‍ പ്രഥമ പരിഗണന നല്‍കും.
Photo Courtesy: Google/ images are subject to copyright