കൊച്ചി മെട്രോ തൂണുകൾക്കരികിലെ റോഡുകളിലെ നിരപ്പ് വ്യത്യാസം: അടിയന്തര പരിഹാരത്തിന് ഹൈക്കോടതി നിർദ്ദേശം
കൊച്ചി മെട്രോ തൂണുകൾക്കും പൈൽ ക്യാപ്പുകൾക്കും സമീപം റോഡുകളിലുണ്ടായിരിക്കുന്ന നിരപ്പ് വ്യത്യാസം ഗുരുതരമായ അപകടഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അപകടസാധ്യതയുള്ള ഇടങ്ങളിൽ ഉടനടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മെട്രോ പൈൽ ക്യാപ്പുകൾക്ക് സമീപമുള്ള റോഡുകൾ പലയിടങ്ങളിലും ഉയർന്നും താഴ്ന്നും ഇരിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര സ്വദേശി വടക്കൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇത്തരം നിരപ്പ് വ്യത്യാസങ്ങൾ പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പലപ്പോഴും നിയന്ത്രണം വിട്ട് മറിഞ്ഞ് ജീവൻ വരെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
റോഡിലെ ഇത്തരം അപാകതകൾ പരിഹരിക്കാൻ മെട്രോ അധികൃതരും ബന്ധപ്പെട്ട നഗരസഭാ അധികൃതരും ഉടൻ നടപടി സ്വീകരിക്കണമെന്നും, അതുവരെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകി. കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright

