വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ല
പത്തുദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത പ്രതിഷേധവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സീനിയോരിറ്റി പൂർണ്ണമായും അവഗണിച്ചുവെന്ന നിലപാടിലാണ് അദ്ദേഹം. തന്റെ അതൃപ്തി ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ച ചെന്നിത്തല, ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ചേരുന്ന നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചപ്പോഴും തന്റെ വിയോജിപ്പ് അദ്ദേഹം മറച്ചുവെച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രഖ്യാപനം വന്നതിന് പിന്നാലെ തിരുവനന്തപുരത്തെ വസതിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മാധ്യമങ്ങളെയും പ്രവർത്തകരെയും ഒഴിവാക്കി വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങിയ ചെന്നിത്തല കാറിൽ കയറി യാത്ര തിരിച്ചു. നിയുക്ത എം.എൽ.എ ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തെ കാണാൻ വസതിയിൽ എത്തിയെങ്കിലും അദ്ദേഹം ആരുമായും സംസാരിക്കാൻ തയ്യാറായില്ല. പാർട്ടിയെ നയിച്ച തന്നെ പരിഗണിക്കാതെ ജൂനിയറായ സതീശനെ അമരത്തെത്തിച്ചതിൽ ഗ്രൂപ്പ് അതീതമായ വിയോജിപ്പുകൾ ഉന്നയിക്കാനാണ് ചെന്നിത്തല പക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പാർട്ടിയിലുണ്ടായ ഈ വിള്ളൽ പുതിയ സർക്കാരിന്റെ തുടക്കത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
Photo Courtesy: Google/ images are subject to copyright

