വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം.
വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാരിൻ്റെ ഈ നടപടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്.
ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
ഹൈക്കോടതി വാളയാര്‍ കേസില്‍ പുനര്‍വിചാരണ പ്രഖ്യാപിച്ചപ്പോള്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് തുടരന്വേഷണം ആവശ്യപ്പെടാമെന്ന് പരാമര്‍ശിച്ചിരുന്നു ഇതിൻ്റെ പശ്ചാത്തലത്തിലാണ് സി.ബി.ഐ അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് കുട്ടികളുടെ അമ്മ നിവേദനം നല്‍കിയത്.
വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്സോ കോടതി വെറുതെ വിട്ടിരുന്നത്. കേസ് അന്വേഷിച്ച പോലീസിൻ്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടരന്വേഷണത്തിന് ഒരുക്കമാണ് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന നടപടികളാണ് കേസിൻ്റെ തുടക്കം മുതലുണ്ടായതെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright