ദേശീയ പതാകയിൽ നരേന്ദ്രമോഡി ഒപ്പുവെച്ചു ; വീണ്ടും വിവാദം
ഇന്ത്യൻ ദേശീയ പതാകയിൽ ഒപ്പുചാർത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നടപടി വിവാദമാകുന്നു. പാചക വിദഗ്ദനായ വികാസ് ഖന്ന ബറാക് ഒബാമയ്ക്ക് സമ്മാനിക്കുന്നതിനായി കൊണ്ടുപോയ ഇന്ത്യൻ ദേശീയ പതാകയിലാണ് പ്രധാനമന്ത്രി മോദി കൈയ്യൊപ്പ് ചാർത്തിയതായി കണ്ടെത്തിയത്. പതാകയിൽ ഒപ്പുവെച്ച പ്രധാനമന്ത്രിയുടെ നടപടി ദേശീയ പതാകയെ അപമാനിക്കലാണെന്നാണ് ആരോപണം.
മറ്റൊരു രാജ്യത്തെ നേതാവിന് സമ്മാനിക്കാനാണെങ്കിൽ കൂടി ഇത്തരം പ്രവർത്തിയിലൂടെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘിക്കുകയാണ് മോദി ചെയ്തിരിക്കുന്നതെന്ന് വിമർശകർ വ്യക്തമാക്കുന്നു. 2002ലെ ഇന്ത്യൻ ഫ്ലാഗ് കോഡ്, പാർട്ട് രണ്ട്, സെക്ഷൻ മൂന്ന് അനുസരിച്ച് ദേശീയ പതാകയിൽ എന്തെങ്കിലും എഴുതുന്നതോ കുറിക്കുന്നതോ പതാകയെ അപമാനിക്കലായാണ് കണക്കാക്കുന്നത്.
എന്നാൽ മോദി പതാകയിൽ ഒപ്പിട്ടത് എന്നാണെന്നോ അത് വികാസ് ഖന്നയുടെ കൈകളിൽ എത്തിയത് എങ്ങനെയാണ് എന്നോ സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല. അമേരിക്കൻ പ്രസിഡന്റിനെ കാണുമ്പോൾ നൽകാൻ മോദി തന്നെ ഏൽപ്പിച്ചതാണ് എന്നുമാണ് വികാസ് ഖന്ന വെളിപെടുത്തിയത്. വാർത്താ ഏജൻസിയായ എഎൻഐ യാണ് വിവാദ വാർത്ത വെളിപെടുത്തിയത്. സംഭവം വിവാദമായതോടെ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തി പതാക ഖന്നയിൽനിന്ന് തിരികെ വാങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ.
Photo Courtesy : google/ images may subject to copyright