സ്വപ്ന സാഫല്യം: കണ്ണൂർ രാജ്യാന്തരവിമാനത്താവളം യാഥാർഥ്യമായി ..
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാ വിമാനം പറന്നിറങ്ങി .തിരുവനന്തപുരത്തുനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ 737800 ബോയിങ് വിമാനമാണ് പരീക്ഷണപ്പറക്കലിനെത്തിയത്. രണ്ടു ദിവസമായി നടന്ന ഡിജിസിഎ പരിശോധനയുടെ തുടർച്ചയായാണ് വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കൽ ആരംഭിച്ചത്. ചെറുവിമാനങ്ങൾ ഇതിനകം പലതവണ ഇവിടെ ഇറക്കിയിട്ടുണ്ട്.വിമാനത്താവളത്തിന് ലൈസൻസ് ലഭിക്കുന്നതിന‌് എല്ലാ പരിശോധനകളും പൂർത്തിയായതോടെയാണ് വ്യാഴാഴ്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാവിമാനം പരീക്ഷണാർഥം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. നിരവധി തവണ ലാൻഡിങ്ങും ടേക്ക് ഓഫും നടത്തുന്നതിലൂടെ റൺവേയുടെയും സാങ്കേതിക സംവിധാനങ്ങളുടെയും പ്രവർത്തനക്ഷമത വിലയിരുത്തും. കിയാൽ എംഡി വി തുളസീദാസും ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും പരീക്ഷണപ്പറക്കലിന് സാക്ഷ്യം വഹിച്ചു. ജെറ്റ് എയർവേസ്, ഗോ എയർ, ഇൻഡിഗോ കമ്പനികൾക്ക് അന്താരാഷ്ട്ര‐ ആഭ്യന്തര സർവീസുകൾ നടത്താൻ അനുമതിയായി. കൂടാതെ ടിക്കറ്റ് ചാർജ് കുറഞ്ഞ ഉഡാൻ വിമാന സർവീസുകളുമുണ്ടാകും. ഒക്ടോബർ 29ന് പുറത്തിറങ്ങുന്ന ഈ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളിൽ കണ്ണൂർ വിമാനത്താവളവും ഇടംപിടിക്കും. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ‌് തിരിച്ചെത്തിയാലുടൻ ഉദ്ഘാടനത്തീയതി തീരുമാനിക്കും.
Photo Courtesy : Google/ images are subject to copyright