പ്രമുഖ ചലച്ചിത്ര നടൻ കലിംഗ ശശി (വി.ചന്ദ്രകുമാർ) അന്തരിച്ചു.
പ്രമുഖ ചലച്ചിത്ര നടൻ കലിംഗ ശശി (വി.ചന്ദ്രകുമാർ) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗ ബാധിതനായ അദ്ദേഹം ഏറെ കാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം. പ്രഭാവതിയാണ് ഭാര്യ.
നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന അദ്ദേഹം ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. നാടകത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം, ഇരുപത്തിയഞ്ച് വർഷത്തോളം നാടക രംഗത്ത പ്രവർത്തിച്ചിട്ടുണ്ട്. നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്നു.
1998 ൽ ‘തകരച്ചെണ്ട’യെന്ന, അധികമാരും കാണാത്ത സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 500 ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ പിനീട് നല്ല കഥാപാത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല അതിനാൽ വീണ്ടും നാടകത്തിലേക്ക് തിരിച്ചു.
പിന്നീട് പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. പിന്നീടങ്ങോട് മലയാള ചലച്ചിത്ര രംഗത്തിൻ്റെ ഭാഗമായി. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ്, പാലേരിമാണിക്യം ആമേന്‍, ഇന്ത്യന്‍ റുപ്പീ, ആദാമിൻ്റെ മകന്‍ അബു, കേരള കഫേ, വെള്ളിമൂങ്ങ, അമർ അക്ബർ അന്തോണി തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന സിനിമകൾ. 2019ൽ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്.
Photo Courtesy : Google/ images are subject to copyright