പ്രശസ്ത ചലച്ചിത്ര താരം രവി വള്ളത്തോൾ അന്തരിച്ചു.
പ്രശസ്ത ചലച്ചിത്ര താരം രവി വള്ളത്തോൾ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസായിരുന്നു. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. നിരവധി പേരാണ് രവി വള്ളത്തോളിന് ആദരാഞ്ജലി നേര്‍ന്ന് എത്തിയിട്ടുള്ളത്.
46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്വാതി തിരുനാള്‍ ആണ് ആദ്യചിത്രം. എഴുത്തുകാരന്‍ കൂടിയായ അദ്ദേഹം 25 ലധികം ചെറുകഥകളും എഴുതിയിട്ടുണ്ട്. അഭിനേതാവിനും മുന്‍പ് ഗാനരചയിതാവായാണ് അദ്ദേഹം കഴിവ് തെളിയിച്ചത്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.
നാടകാചാര്യന്‍ ടി. എന്‍.ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടെയും മകനാണ് അദ്ദേഹം. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മതിലുകള്‍,കോട്ടയം കഞ്ഞച്ചന്‍, ഗോഡ്ഫാദര്‍, വിഷ്ണുലോകം, സര്‍ഗം, കമ്മീഷണര്‍, നാലുപെണ്ണുങ്ങള്‍, വിധേയന്‍, സാഗരം സാക്ഷി എന്നിങ്ങനെ അന്‍പതോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
2014ല്‍ പുറത്തിറങ്ങിയ ദി ഡോള്‍ഫിന്‍സാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. അദ്ദേഹം ആൾ ഇന്ത്യാ റേഡിയോയുടെ പ്രാദേശിക ദേശീയ നിലയങ്ങളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്, ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ഗീതാലക്ഷ്‌മി മാനസിക വളർച്ചയെത്താത്ത കുട്ടികൾക്കായി തണൽ എന്ന പേരിൽ ഒരു സ്‌കൂൾ നടത്തുന്നു. സംസ്‌കാരം നാളെ നടക്കും.
Photo Courtesy : Google/ images are subject to copyright