അമ്മയ്ക്കു താങ്ങാകാനും കുടുംബത്തെ പിന്തുണയ്ക്കാനുമാണ് നടിയായി മാറിയത്: ജീവിതകഥ തുറന്നടിച്ച്- ഐശ്വര്യ രാജേഷ്.
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഐശ്വര്യ രാജേഷ്. ദുല്‍ഖര്‍ സല്‍മാന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ജോമോൻ്റെ സുവിശേഷങ്ങള്‍, അതിലൂടെയാണ് താരത്തിൻ്റെ മലയാളത്തിലേക്കുള്ള ചുവടുവയ്പ്പ്. 2011ല്‍ പുറത്തിറങ്ങിയ അവര്‍കളും ഇവര്‍കളും എന്ന തമിഴ് ചലച്ചിത്രമായിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം.
താരം ഇപ്പോൾ ടെഡ് ടോക്ക്സിലൂടെ തൻ്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ്. ചെന്നൈയിലെ ചേരിയില്‍ ജനിച്ച് വളര്‍ന്ന് തമിഴകത്തെ മുന്‍നിര നായികമാരിൽ ഒരാളായി മാറിയതിൻ്റെ കഥയാണ് താരം തുറന്നടിച്ചത്. ആരുടെയും പിന്തുണയില്ലാതെ സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമയില്‍ തൻ്റെതായ സ്ഥാനം വെട്ടിപ്പിടിച്ചതെന്ന് ഐശ്വര്യാ രാജേഷ്.
നിറത്തിൻ്റെ പേരിൽ പരിഹസിച്ചവരും ലൈംഗികമായി ചൂഷണം ചെയ്തവരെയും മറികടന്നാണ് താൻ ഇതുവരെയെത്തിയതെന്നും, വളരെ ചെറുപ്പത്തില്‍ അച്ഛനെയും രണ്ടു മുതിര്‍ന്ന സഹോദരന്‍മാരെയും നഷ്ടപ്പെട്ട താന്‍ അമ്മയ്ക്കു താങ്ങാകാനും കുടുംബത്തെ പിന്തുണയ്ക്കാനുമാണ് നടിയായി മാറിയതെന്നും താരം വെളിപ്പെടുത്തുന്നു.
ചെന്നൈയിലെ ഒരു ചേരിയിലായിരുന്നു ജനനം, മൂന്ന് സഹോദരന്മാർക്ക് ഏക സഹോദരിയായിരുന്നു ഞാൻ, പിന്നെ അച്ഛൻ, അമ്മ അങ്ങനെ ആറുപ്പേരടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. എനിക്ക് എട്ടുവയസുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. അച്ഛനില്ലാത്ത കുറവറിയിക്കാതെ ഞങ്ങളെ നല്ലരീതിയിലാണ് പഠിപ്പിച്ചതും വളർത്തിയതും. എനിക്ക് 12-13 വയസ്സുള്ളപ്പോള്‍ മുതിര്‍ന്ന സഹോദരന്‍ രാഘവേന്ദ്ര മരിച്ചു.
വര്‍ഷങ്ങള്‍ കടന്നു പോയി. രണ്ടാമത്തെ സഹോദരന്‍ ചെന്നൈ എസ് ആര്‍ എം കോളേജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി. പഠിച്ചിറങ്ങിയ ഉടനെ ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലി കിട്ടി. ഞങ്ങൾ അതിൽ ഒരുപാട് സന്തോഷിച്ചു, എന്നാൽ വിധി ഞങ്ങളെ വീണ്ടും തോൽപ്പിച്ചു. ഒരു വാഹനപകടത്തിൽ ചേട്ടൻ മരിച്ചു. ചേട്ടൻ്റെ മരണം അമ്മയെ വല്ലാതെ തളര്‍ത്തി. പ്രതീക്ഷകളെല്ലാം നശിച്ചു. ഞാനും എന്റെ സഹോദരനും അമ്മയും മാത്രമായി. അമ്മയ്ക്ക് ഒട്ടും വയ്യാതെയായി. ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍ മകളെന്ന നിലയില്‍ കുടുംബത്തെ സംരംക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചു.
അങ്ങനെ ഞാനും ഓരോ തൊഴിലിനായി അലഞ്ഞു, സൂപ്പർമാർക്കറ്റിൽ പ്രൊമോഷൻസിനായി, ബർത്ത് ഡേ പാർട്ടികളിൽ ആങ്കറായി, ടിവി സീരിയലുകളിൽ ദിവസവേതനത്തിന് തുടങ്ങി കിട്ടുന്ന ജോലികൾക്കൊക്കെ പോകുമായിരുന്നു. പിന്നീട് ഒരു നൃത്ത റിയാലിറ്റി ഷോയിൽ പങ്കെടുത്തു അതിലൂടെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് സിനിമയിൽ റോളിനായി ഞാൻ പരിശ്രമിക്കാൻതുടങ്ങി ‘അവര്‍കളും ഇവര്‍കളും’ ആയിരുന്നു ആദ്യചിത്രം. അത് സാമ്പത്തികമായി പരാജയപ്പെട്ടു.
എന്നാലും ഞാൻ പരിശ്രമിച്ചു കൊണ്ടേയിരുന്നു. സിനിമാ ഇന്‍ഡസ്ട്രി നേരിടുന്ന വലിയൊരു പ്രശ്നമാണ് ലൈംഗിക ചൂഷണം. അത് എല്ലായിടത്തുമുണ്ട്. ലൈംഗിക ചൂഷണം മാത്രമല്ല ഞാന്‍ നേരിട്ടത്, നിറത്തിൻ്റെ പേരില്‍ പരിഹസിക്കപ്പെട്ടു. സത്യം പറഞ്ഞാല്‍ സൂപ്പര്‍നായികയെപ്പോലെ വസ്ത്രം ധരിക്കാന്‍ എനിക്ക് അറിയില്ലായിരുന്നു. തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടിയെന്ന നിലയിലും എന്റെ ഇരുണ്ടനിറം കാരണവും പലയിടത്തും പല അവസരങ്ങളും നഷ്ടപ്പെട്ടു.
പിന്നീട് ചെറിയ റോളുകൾ ലഭിച്ചുവെങ്കിലും അതൊന്നും ഞാൻ ചെയ്‌തില്ല. ഒന്ന് രണ്ടുവർഷം അവസരങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് അഭിനയിച്ച ആട്ടക്കത്തിയിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് പനിയേറും പദ്മിനിയും, റമ്മി, തിരുടന്‍ പൊലീസ് അങ്ങനെ ലീഡ് റോളുകള്‍ ചെയ്യാന്‍ തുടങ്ങി. കാക്കമുട്ടയാണ് എൻ്റെ ജീവിതം മാറ്റിമറിച്ചത്, ഇതിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ആറേഴു സിനിമകളില്‍ നായികയായി. ആരും പിന്തുണച്ചിട്ടല്ല. ലൈംഗികപരമായ ചൂഷണം വരെ നേരിട്ടിട്ടുണ്ട്.
എൻ്റെ കഴിവ് അറിയുന്ന താരങ്ങള്‍ എന്നെ അഭിനയിപ്പിച്ചു. വടചെന്നൈയില്‍ ധനുഷിനൊപ്പം, ധര്‍മധുരൈയില്‍ വിജയ് സേതുപതിക്കൊപ്പവും അഭിനയിച്ചു. കനായെന്ന ചിത്രത്തിൽ ക്രിക്കറ്റ് താരമായാണ് അഭിനയിച്ചത്, ആ ചിത്രവും എന്റെ ജീവിതത്തെ വല്ലാതെ മാറ്റിമറിച്ചു. വലിയ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ തുടങ്ങി. ഇന്ന് ഒരാള്‍ എന്നോടു മോശമായി പെരുമാറിയാല്‍ അതിന് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയാം.
Photo Courtesy : Google/ images are subject to copyright