രാജ്യത്ത് പുനഃരാരംഭിച്ച നിരവധി ആഭ്യന്തര സര്‍വീസുകൾ റദ്ദാക്കി: സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിൽ ചില സംസ്ഥാനങ്ങൾക്ക് എതിർപ്പുണ്ടായതിനെത്തുടർന്നാണ്.
രാജ്യത്ത് രണ്ടുമാസത്തിന് ശേഷമാണ് ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. പുനഃരാരംഭിച്ചുവെങ്കിലും നിരവധി സര്‍വീസുകളാണ് രാജ്യത്ത് റദ്ദാക്കിയത്, ഇതിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ അനിശ്ചിതത്വം തുടരുകയാണ്. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാര്‍ പ്രയാസത്തിലായത്.
ഡല്‍ഹിയില്‍നിന്നും ഡല്‍ഹിയിലേയ്ക്കുമുള്ള 82 വിമാനങ്ങളാണ് റദ്ദാക്കിയത്. എന്നാൽ തങ്ങൾക്ക് അവസാനനിമിഷം വരെ ഇതിനെസംബന്ധിച്ച് ഒരു അറിയിപ്പും കിട്ടിയിരുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
എന്നാൽ വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിൽ ചില സംസ്ഥാനങ്ങൾക്ക് എതിർപ്പുണ്ടായിരുന്നത് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് 125 സര്‍വീസുകളും ഡൽഹി വിമാനത്താവളത്തിലേക്ക് 118 സര്‍വീസുകളുമാണ് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ സാഹചര്യമുണ്ടായി. സാധാരണയില്‍ കൂടുതല്‍ നീണ്ട വരിനിന്നാണ് പലയിടത്തും യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ സാധിച്ചത്. യാത്രക്കാർ മൊബൈല്‍ ഫോണുകളില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാൾ ചെയ്തിട്ടുണ്ടോ എന്നുള്ള പരിശോധനയും സുരക്ഷാ ജീവനക്കാര്‍ നടത്തുന്നുണ്ട്.
ചെന്നൈ, ബെംഗളൂരു വിമാനത്താവളങ്ങളിലും ഗുവാഹത്തി, ഇംഫാല്‍ തുടങ്ങിയ വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ റദ്ദാക്കാപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രയാസത്തിലായി. ബെംഗളൂരുവില്‍നിന്നുള്ള ഒമ്പത് സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്.
കോവിഡ് വ്യാപനത്തെ തുടർന്ന് മാര്‍ച്ച് 25 മുതല്‍ നിര്‍ത്തിവെച്ച ആഭ്യന്തര സർവീസുകൾ രാജ്യത്ത് ഇന്നാണ് പുനരാരംഭിച്ചത്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികളാണ് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നത്.
Photo Courtesy : Google/ images are subject to copyright