ആത്മനിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജിലെ രണ്ടാംഘട്ട ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി.
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജിലെ രണ്ടാംഘട്ട ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വേണ്ടിയാണെന്ന് പദ്ധതികള്‍.
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ കര്‍ഷകര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും വായ്പ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള മികച്ച പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്ബത് പദ്ധതികള്‍ നടപ്പാക്കുമെന്നും, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തി രിച്ചടവ് മേയ് 31 വരെ നീട്ടിയെന്നും മന്ത്രി അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികളാണുള്ളത്. കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി രണ്ടു പദ്ധതികള്‍ വീതവും പ്രഖ്യാപിക്കും. അടുത്ത രണ്ട് മാസത്തേക്ക് കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണം, വഴിയോര കച്ചവടക്കാര്‍ക്ക് 5000 കോടിയുടെ വായ്പ, കര്‍ഷകര്‍ക്ക് 30000 കോടിയുടെ വായ്പ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളാണ് ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നത്.
ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരും താമസിക്കുന്ന സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡില്ലാത്ത അതിഥി തൊഴിലാളികള്‍ക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കും. രാജ്യത്തെ ഏതുറേഷന് കടയില്‍ നിന്നും സൗജന്യഭക്ഷ്യധാന്യം ലഭിക്കും. ഒരുരാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി 2021 മാര്‍ച്ചിനകം സമ്പൂര്‍ണമാകും.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ രാജ്യത്തെ 25 ലക്ഷം കര്‍ഷകര്‍ക്ക് 25,000 കോടി രൂപ വിതരണം ചെയ്തു. മൂന്ന് കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 11,002 കോടി രൂപ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ കൈമാറി. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് മുഖേനയാണ് തുക കൈമാറിയത്. അഭയകേന്ദ്രങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും തുക അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ 50 ശതമാനം പേര് വരെ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തു. മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതുവരെ 10,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴി വേതനം നല്‍കിയെന്നും ധനമന്ത്രി അറിയിച്ചു.
ഗോത്ര-ആദിവാസി വിഭാഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ആറായിരം കോടിയുടെ പദ്ധതി. ഒരിന്ത്യ, ഒരു കൂലി നടപ്പാക്കും. സമസ്ത തൊഴില്‍ മേഖലയിലും മിനിമം കൂലി ഉറപ്പാക്കും. മിനിമം കൂലിയിലെ പ്രാദേശിക വേര്‍തിരിവ് ഇല്ലാതാക്കും. മിനിമം കൂലി നിശ്ചയിക്കാനുള്ള നടപടികള്‍ ലഭിതമാക്കും. കഴിഞ്ഞ വര്‍ഷം 182 രൂപയായിരുന്ന ശരാശരി വേതന നിരക്ക് 202 രൂപയായി വര്‍ധിപ്പിച്ചു.
എല്ലാ തൊഴിലാളികള്‍ക്കും നിയമന ഉത്തരവ് ഉറപ്പാക്കും. തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യപരിശോധന നിര്‍ബന്ധമാക്കും. മഴക്കാലത്ത് സാധ്യമായ മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും.തൊഴില്‍ മേഖലയില്‍ ലിംഗനീതി ഉറപ്പാക്കും. സമസ്ത തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്ക് പ്രവര്‍ത്തനാവകാശം. തോട്ടം, ഹോര്‍ട്ടികള്‍ച്ചര്‍, കന്നുകാലി, വളര്‍ത്തല്‍ മേഖലകളിലും വ്യാപിപ്പിക്കും. തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
Photo Courtesy : Google/ images are subject to copyright