ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് രാസനിര്‍മാണ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച: കുട്ടിയുൾപ്പെടെ എട്ടുപ്പേർ മരിച്ചു.
ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് രാസനിര്‍മാണ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച, കുട്ടിയുൾപ്പെടെ എട്ടുപ്പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു വിഷവാതക ചോർച്ച ഉണ്ടായത്. ആർ.ആർ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയിലാണ് സംഭവം. ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഫാക്ടറി കഴിഞ്ഞ ദിവസമാണ് തുറന്നത്.
ചോര്‍ച്ചയില്‍ വിഷവാതകം ശ്വസിച്ച് നൂറുകണക്കിന് പേര്‍ ചികില്‍സയിലാണ്. ഇതില്‍ ഇരുപതോളംപേരുടെനില ഗുരുതരാവസ്ഥയിലാണ്. ഫാക്ടറിയുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം ചോര്‍ന്നതായി സൂചനയുണ്ട്. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. ഒട്ടേറെ പേര്‍ ബോധരഹിതരായി.
ഇവിടുത്തെ മലയാളികള്‍ സുരക്ഷിതരാണ്. പൊലീസ് വീടുകളില്‍ പരിശോധന തുടരുകയാണ്. ഉറക്കത്തിനിടയിലാണ് പലരും മരിച്ചത്. വിഷവാതകം ശ്വസിച്ചാണ് മിക്കആളുകളും ഉറക്കമുണര്‍ന്നത്. അന്തരീക്ഷത്തിലെ പുകമൂലം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പലരും വീടുകളില്‍നിന്ന് ഇറങ്ങി ഓടി. ഓടുന്നതിനിടയില്‍ പലരും കുഴഞ്ഞ് വീണു.
വാതകചോര്‍ച്ച നിലവില്‍ നിര്‍വീര്യമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തി. ഒന്നര കിലോമീറ്റര്‍ വരെയാണ് വാതകചോര്‍ച്ചയുടെ ആഘാതമുണ്ടായത്. ഒട്ടേറെ പേര്‍ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
Photo Courtesy : Google/ images are subject to copyright