വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണ സജ്ജം: ഈ ദൗത്യത്തില്‍ പങ്കുചേരുന്നത് അറുപത് പൈലറ്റുമാരടക്കം രണ്ടായിരം ജീവനക്കാർ.
വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണ സജ്ജമായിക്കഴിഞ്ഞുവെന്ന് സിയാൽ ഡയറക്ടർ. പകർച്ചവ്യാധി തടയുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
യാത്രക്കാർ തമ്മിലും, യാത്രക്കാരും എയർപോർട്ട് ജീവനക്കാർ തമ്മിലുമുള്ള സാമൂഹിക അകലം പാലിക്കുന്നതിനായുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഏറോബ്രിഡ്ജ് ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. ഏറോബ്രിഡ്ജ് കടന്നു വന്നാലുടൻ ഹാൻഡ് സാനിറ്റയ്സ് ചെയ്യാനുള്ള സൗകര്യമുണ്ട്.
യാത്രക്കാർ തെർമൽ സ്കാനർ വഴിയാണ് കടന്നുവരുന്നത്തി അതിനാൽത്തന്നെ ആർക്കെങ്കിലും ശരീരോഷ്മാവ് കൂടുതലാണെങ്കിൽ ഉടനെ അറിയാം. ഇവരെ പ്രത്യേകമായി ഐസൊലേറ്റ് ചെയ്യും. കൂടാതെ ഇനി ആർക്കെങ്കിലും രോഗലക്ഷണമുള്ളതായി കണ്ടാൽ ഉടൻതന്നെ അവരെ ഉടനെ തന്നെ എയർസൈഡ് വഴി പ്രത്യേക ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കും.
ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയ്ക്ക് ശേഷം സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകണം. പിന്നീട് യാത്രക്കാർക്ക് എമിഗ്രേഷനിലേക്ക് പോകാം. വിമാനത്തിൽ നിന്നിറക്കിയ അണുവിമുക്തമാക്കിയ ശേഷമാകും ബാഗേജുകൾ കൺവെയർ ബെൽറ്റിലെത്തുക, അവിടെയും സാമൂഹിക അകലം പാലിക്കുന്നതിനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൂടാതെ എയർപോർട്ടിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ സജ്ജമാക്കിയട്ടുണ്ട്. അവിടെനിന്നും അവരെ ഗവൺമെന്റ് ഒഫീഷ്യലുകൾ ക്വാറന്റയ്ൻ ചെയ്യുന്നതിനായി കൊണ്ടുപോകും. പ്രവാസികളുമായി വരുന്ന ആദ്യ വിമാനം നാളെ രാത്രിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുക. ആദ്യഘട്ടത്തിൽ പത്ത് വിമാനങ്ങളിലായി 2150 പേരാണ് നെടുമ്പാശ്ശേരിയിൽ എത്തുക.
ഈ ദൗത്യത്തിനായി, സിയാൽ മാത്രമല്ല സജ്ജമായിട്ടുള്ളത്, അറുപത് പൈലറ്റുമാരടക്കം രണ്ടായിരം ജീവനക്കാരാണ് ഈ ദൗത്യത്തില്‍ പങ്കുചേരുന്നത്. ആദ്യഷെഡ്യൂളിനുള്ള ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കി. അതേസമയം, നെടുമ്പാശേരിയില്‍ നാളെ പ്രവാസികളുമായെത്തുക ഒരു വിമാനമായിരിക്കും. അബുദബിയില്‍നിന്നുള്ള വിമാനം മാത്രമാണ് എത്തുക ദോഹയിൽ നിന്നും വരുമെന്ന പറഞ്ഞ വിമാനത്തിന്റെ സമയം മാറ്റി, അത് ശനിയാഴ്ച്ചയായിരിക്കും എത്തുക.
12 രാജ്യങ്ങളില്‍ നിന്ന് 64 വിമാന സര്‍വീസുകളില്‍ ഇന്ത്യയിലെ പത്തുസംസ്ഥാനങ്ങളിലേയ്ക്കാണ് ഇന്ത്യക്കാരെ എത്തിക്കുക. നാളെ മുതൽ പതിനഞ്ചാം തീയ്യതിവരെയാണ് നിലവിൽ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിലേക്ക് അബുദാബി, ദുബൈ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റിന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ തുടങ്ങി രാജ്യങ്ങളിൽ നിന്നുമാണ് സർവീസ്. യാത്രാക്കൂലി, ക്വാറന്‍റീന്‍ കാലത്തെ ചെലവ് എന്നിവ പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരും.
14 ദിവസം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രത്യേക ക്വാറന്‍റീന്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞശേഷം കോവിഡ് പരിശോധന നടത്തി പ്രവാസികളെ വീട്ടിലേയ്ക്ക് വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിൻ്റെ നിർദ്ദേശം. കൂടാതെ ഐഎന്‍എസ് ജലാശ്വ, ഐഎന്‍എസ് മഗര്‍ എന്നീ കപ്പലുകളിലായി മാലദ്വീപില്‍ നിന്ന് ഇന്ത്യക്കാരെയും വെള്ളിയാഴ്ച്ച കൊച്ചിയിലേക്ക് പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright