മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് അറുപതാം ജന്മദിനം…
മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് അറുപതാം ജന്മദിനം. നാല്‍പ്പത് വര്‍ഷത്തിലേറയായി മലയാളികള്‍ നെഞ്ചേറ്റിയ നടനാണ് മോഹന്‍ലാല്‍. മകനായും, അച്ഛനായും, നായകനായും, വില്ലനായും, ചേട്ടനായും എല്ലാവരുടെയും മനസ്സില്‍ സ്ഥാനം പിടിച്ച ഒരേയൊരു നടനാണ് മോഹന്‍ലാല്‍.
വില്ലന്‍ സങ്കല്‍പ്പങ്ങളുടെ നെറുകയില്‍ ചവിട്ടി ആയിരുന്നു ലാലേട്ടൻ്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. മഞ്ഞില്‍ വിരിഞ്ഞപൂവ് പുറത്തിറങ്ങുമ്പോൾ അദ്ദേഹത്തിൻ്റെ പ്രായം 20. മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും, സേതുമാധവനും, മംഗലശ്ശേരി നീലകണ്ഠനും, സോഫിയെ സ്നേഹിച്ച സോളമനും, നാടോടിക്കാറ്റിലെ ദാസനും, ആടുതോമയും തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത എത്രയോ കഥാപാത്രങ്ങളാണ് മലയാളികളുടെ ബാല്യത്തെയും കൗമാരത്തെയും യൗവനത്തെയും ഉത്സവങ്ങളാക്കി മാറ്റിയത്.
അഭിനയ ജീവിതത്തില്‍ 4 പതിറ്റാണ്ട് പിന്നിടുമ്പോള്‍ മോഹന്‍ലാല്‍ എന്ന പേര് ഒരു വലിയ ബ്രാന്‍ഡാണ്. 100 കോടി ക്ലബ് എന്ന് മലയാള സിനിമ പറയാനും കേള്‍ക്കാനും തുടങ്ങിയത് മോഹല്‍ലാലിലൂടെ. വെള്ളിത്തിരയിലെ താരം മാത്രമല്ല, മലയാളിക്ക് മോഹന്‍ലാല്‍ എന്നാൽ സ്വകാര്യ അഹങ്കാരംകൂടിയാണ്. ആ അടുപ്പം തലമുറകള്‍ പിന്നിട്ട് വലുതായിക്കൊണ്ടേയിരിക്കുകയാണ്. നിരവധി ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യത്തിൻ്റെ ആദരം ഏറ്റുവാങ്ങിയപ്പോഴും മോഹൻലാൽ എന്ന നടന്ന വിസ്മയം മലയാളികൾക്കെന്നും സ്വന്തം ലാലേട്ടനാണ്. ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങളിലൂടെ ഇനിയും അദ്ദേഹത്തിന് നമ്മളെ വിസ്മയിപ്പിക്കാൻ കഴിയട്ടെ.
മേയ് 21, 1960-ല്‍ ആണ് അദ്ദേഹം ജനിച്ചത്, ജനനം പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണങ്കിലും ബാല്യകൗമാരങ്ങള്‍ തിരുവനന്തപുരത്തായിരുന്നു. ആരാധകര്‍ക്ക് പിറന്നാള്‍ മധുരമായി ജീത്തു ജോസഫിനൊപ്പം ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകഴിഞ്ഞു ലാലേട്ടന്‍. പിറന്നാള്‍ ദിനത്തില്‍ ചെന്നൈയിലെ വീട്ടില്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് ലാലേട്ടൻ ഉള്ളത്.
Photo Courtesy : Google/ images are subject to copyright