അതിര്‍ത്തി സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി സംയുക്ത സേനാ മേധാവിക്കൊപ്പം പ്രധാനമന്ത്രി ലഡാക്കില്‍.
അതിര്‍ത്തി സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ ലേയിലെത്തി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലേക്ക് യാത്ര തിരിച്ചത്. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിനൊപ്പമുണ്ട്.
ലേയില്‍ പ്രധാനമന്ത്രി എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ദൂരദര്‍ശന്‍ വിവരം പുറത്തുവിട്ടത്. അതിര്‍ത്തിയിലെത്തി സേന വിന്യാസം പരിശോധിക്കും. അതിര്‍ത്തിയില്‍ നിമുവില്‍ സൈനികന്‍ കാവല്‍ നില്‍ക്കുന്ന മുന്‍നിര പോസ്റ്റുകളില്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. രാജ്യത്തിൻ്റെ തന്ത്രപ്രധാന പോസ്റ്റുകളിലൊന്നാണിത്.
11000 അടി ഉയരത്തിലുള്ള സേന മുന്‍നിര പോസ്റ്റിലെത്തിയ പ്രധാനമന്ത്രി സൈനികരുമായി ചര്‍ച്ച നടത്തി. ഇവിടെ സുരക്ഷ സംബന്ധിച്ച ഒരു അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് അറിയുന്നത്. അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം.
അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ പ്രധാന്യം അര്‍ഹിക്കുന്നതാണ് പ്രധാനമന്ത്രിയുടെ അതിര്‍ത്തി സന്ദര്‍ശനം. ഗാല്‍വന്‍ താഴ്‌വരയിലെ അതിര്‍ത്തി മേഖലകളിലെല്ലാം മോദി എത്തിയതായാണ് വിവരം. സംഘര്‍ഷത്തില്‍ പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ കഴിയുന്ന സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി അവിടെ എത്തിയിട്ടുള്ളത്. ജൂണ്‍ 15-ന് ലഡാക്കിലുണ്ടായ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. അതിനുശേഷം ആദ്യമായിട്ടാണ് മന്ത്രിസഭാ സുരക്ഷാ സമിതിയില്‍ നിന്നൊരംഗം ഇവിടം സന്ദര്‍ശിക്കുന്നത്.
Photo Courtesy : Google/ images are subject to copyright