കോവിഡിന് രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍: പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി.
രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍. കോവാക്സിന്‍ പരീക്ഷണം വേഗത്തിലാക്കാന്‍ ഭാരത് ബയോടെക് ഇന്‍ര്‍നാഷണല്‍ ലിമിറ്റഡിന് ഐസിഎംആര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. എന്നാല്‍ വാക്സിന്‍ പുറത്തിറക്കുന്നത് ക്ലിനിക്കല്‍ ട്രയലുകളുടെ പരീക്ഷണവിജയത്തെ ആശ്രയിച്ചിരിക്കുമെന്നു ഐസിഎംആർ അറിയിച്ചു.
രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമിച്ച വാക്സിനാണ് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റേത്. ഇതിന്റെ ഓരോ ഘട്ടവും കേന്ദ്ര സർക്കാർ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. ഐ.സി.എം.ആർ. വാക്സിൻ്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.
ഐ.സി.എം.ആറിൻ്റെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിൻ്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് പേരുനൽകിയിരിക്കുന്നത്. വാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ അനുമതി ലഭിക്കേണ്ടതുണ്ട്. ജൂലൈ ഏഴിന് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും.
അതിനുശേഷം ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽവെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന സന്ദർഭത്തിൽ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
അതേസമയം രാജ്യത്ത് നിലവിലെ രോഗികളുടെ എണ്ണം 6,25,544 ആയി. ഇന്നലെമാത്രം കോവിഡ് സ്ഥിരീകരിച്ചത് 20,903 പേര്‍ക്കാണ്. ആദ്യമായാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നത്. കൂടാതെ ഇന്നലെ മാത്രം കോവിഡ് മരണം 379 ആണ്.
Photo Courtesy : Google/ images are subject to copyright