എറണാകുളത്ത് പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കി: അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിവീഴും.
എറണാകുളത്ത് പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കി. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് കർശനമാക്കിയത്. അതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കും മാസ്ക് ധരിക്കാത്തവര്‍ക്കുമെതിരെ കര്‍ശനനടപടിയുമായാണ് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
പ്രധാന റോഡുകളിലെല്ലാം പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. കൊച്ചിയിലെ പ്രധാന റോഡായ എംജി റോഡില്‍ ഒരു വരിയിലൂടെ മാത്രമേ വാഹനം കടത്തി വിടുന്നുള്ളു. കൂടാതെ, അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ്കേസെടുക്കുന്നുണ്ട്.
വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ച എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ പൊലീസ് ഇന്ന് രാവിലെ മിന്നല്‍ പരിശോധന നടത്തി. ജില്ലയില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിച്ചതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടവും പൊലീസും കൊച്ചി നഗരസഭയും രംഗത്തെത്തിയത്. പരിശോധനയിൽ മാസ്ക് ധരിക്കാത്തവരുള്‍പ്പെടെ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തു.
നഗരസഭാ സെക്രട്ടറി, കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണറുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കടകള്‍ അടപ്പിക്കുകയും ചെയ്തു. ഇനിയും പരിശോധനയുണ്ടാവുമെന്നു അധികൃതർ അറിയിച്ചു, കൂടാതെ നിബന്ധനകൾ പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അടച്ചിടുമെന്നും മുന്നറിയിപ്പ് നല്‍കി.
ചമ്പക്കര മാര്‍ക്കറ്റിലെ പരിശോധനയ്ക്ക് പിന്നാലെ കലൂര്‍, പാലാരിവട്ടം എന്നിവിടങ്ങളില്‍, ആദ്യഘട്ടത്തില്‍ പിടികൂടിയവരെ താക്കീത് നല്‍കി വിട്ടയച്ചു. ബസുകളിലും പരിശോധന നടത്തുന്നുണ്ട്.
എറണാകുളം ജനറല്‍ ആശുപത്രി പരിസരത്തും, ചെല്ലാനത്തും കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് ജില്ലാ ഭരണകൂടം ഏര്‍പെടുത്തിരിക്കുന്നത് . മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ പ്രദേശങ്ങളിലും അതീവ ജാഗ്രതയുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണിൻ്റെ പരിധി വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ മത്സ്യത്തൊഴിലാളികളുടെ സ്രവ സാമ്പിളുകള്‍ ശേഖരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ചെല്ലാനത്തെ കൊവിഡ് രോഗിയുടേത് വിപുലമായ സമ്പര്‍ക്ക പട്ടികയാണ്. രോഗ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുന്നത് ആശങ്ക കൂട്ടുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright