സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു: മരിച്ചത് കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍.
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍കോട് വോര്‍ക്കാടി സ്വദേശി അസ്മ (38), കണ്ണൂർ പായം സ്വദേശി ഗോപി എന്നിവരാണ് മരിച്ചത്. അര്‍ബുദ രോഗി കൂടിയായിരുന്ന അസ്മ, കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് അസ്മ മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അസ്മയുടെ ഭര്‍ത്താവും കൊവിഡ് രോഗബാധിതനാണ്. കണ്ണൂരിലെ പായം സ്വദേശിയായ ഗോപിയുടെ മരണവും ഇന്ന് രാവിലെയാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കരിക്കുക. സംസ്ഥാനത്ത് ഇന്നലെ വരെ 129 പേരുടെ മരണമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 39,708 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 25,692 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 13,839 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
കേരളത്തില്‍ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ കോവിഡ് രോഗികളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ഇന്നലെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സെപ്റ്റംബറില്‍ രോഗബാധിതരുടെ എണ്ണം കൂടുമെന്നാണ് മുന്നറിയിപ്പുകള്‍. രോഗബാധയുടെ നിരക്ക് കൂടുമ്പോൾ മരണനിരക്കും കൂടും എന്നത് ഭയത്തോടെ കാണണമെന്നും ഫെയ്സ്ബുക്ക് ലൈവില്‍ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
Photo Courtesy : Google/ images are subject to copyright