ആൻ്റി -റേഡിയേഷന്‍ വ്യോമ-ഭൗമ മിസൈലായ രുദ്രം 1 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ.
രുദ്രം 1 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പുതിയ ടാക്ടിക്കല്‍ ആൻ്റി -റേഡിയേഷന്‍ വ്യോമ-ഭൗമ മിസൈലാണ് രുദ്രം 1. സുഖോയ് -30എം.കെ.ഐ ഫൈറ്റര്‍ ജെറ്റുകളില്‍ നിന്നും തൊടുക്കാന്‍ കഴിയുന്ന മിസൈലായ രുദ്രം 1 ഉപയോഗിച്ച് ശത്രുവിൻ്റെ റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും തകര്‍ക്കാന്‍ കഴിയും.
ഈ ആൻ്റി-റേഡിയേഷന്‍ മിസൈലിൻ്റെ വേഗത ശബ്ദത്തിൻ്റെ രണ്ടിരട്ടി വേഗത, അഥവാ രണ്ട് മാക് ആണ്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത ഈ മിസൈല്‍, ഇന്ന് രാവിലെ 10.30ക്ക് ഒഡീഷയിലെ ബാലസോറിലുള്ള ഇന്റെറിം ടെസ്റ്റ് റേഞ്ചിലാണ് വിജയകരമായി പരീക്ഷിച്ചത്. ആൻ്റി-റേഡിയേഷന്‍ മിസൈലായ രുദ്രം 1 വിജയകരമായി പരീക്ഷിച്ചതിലൂടെ ഇന്ത്യന്‍ വ്യോമസേനക്ക് ലഭിക്കാന്‍ പോകുന്നത് സപ്രഷന്‍ ഓഫ് എനിമി എയര്‍ ഡിഫെന്‍സിനുള്ള കഴിവാണെന്ന് ഡിആര്‍ഡിഒയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുഖോയ് -30എംകെഐ ഫൈറ്റര്‍ ജെറ്റുകളില്‍ നിന്നും തൊടുക്കാന്‍ കഴിയുന്ന മിസൈലുകളായത് കൊണ്ടു തന്നെ ഫൈറ്റര്‍ ജെറ്റ് എത്ര ഉയരത്തില്‍ പോകുന്നോ അത്രയുമുയരത്തില്‍ നിന്നും ഈ മിസൈല്‍ വിക്ഷേപിക്കാന്‍ സാധിക്കും. ഏകദേശം അര കിലോമീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെ ഉയരത്തില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ഈ മിസൈലിൻ്റെ പ്രഹര പരിധി 250 കിലോമീറ്ററാണ്. റഡാര്‍വേധ മിസൈലുകളിലെ തലതൊട്ടപ്പനായ യു.എസ് നാവികസേനയുടെ എ.ജി.എം 88 ഇ മിസൈലിന് തുല്യനാണ് പ്രഹരശേഷിയില്‍ ഇന്ത്യയുടെ രുദ്രം.
Photo Courtesy : Google/ images are subject to copyright