കേന്ദ്ര ബജറ്റ് 2021: കേരളത്തിന് വന്‍ പ്രഖ്യാപനങ്ങള്‍; 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി; കൊച്ചി മെട്രോക്ക് 1967.05 കോടി.
2021 -2022 ബജറ്റ് അവതരണം ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ തുടരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കികൊണ്ടാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമൻ്റെ ബജറ്റ് പ്രഖ്യാപനം.
കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു. മുംബൈ – കന്യാകുമാരി ഇടനാഴിക്ക് അനുമതി നല്‍കി. മധുര – കൊല്ലം ഇടനാഴിക്കും ബജറ്റില്‍ അനുമതി നല്‍കി.
കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1967.05 കോടി രൂപയും അനുവദിച്ചു. രണ്ടാംഘട്ടത്തില്‍ 11.5 കിലേമീറ്റര്‍ ദൂരത്തിലായിരിക്കും മെട്രോ വിപുലീകരണം. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുക.
സംസ്ഥാനം സമര്‍പ്പിച്ച രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ പുതുക്കിയ മെട്രോ നയം (Metro Policy) അനുസരിച്ചുള്ള പഠന റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. രണ്ടാം ഘട്ടത്തില്‍ 11.2 കിലോമിറ്റര്‍ ദൂരത്തില്‍ 11 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി 6.97 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണം. മാത്രമല്ല രണ്ടാംഘട്ടത്തില്‍ കെഎംആര്‍എല്‍ (KMRL) ഒറ്റയ്ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് കൊച്ചി മെട്രോയുടെ വാര്‍ഷിക നഷ്ടം എന്നു പറയുന്നത് 310 കോടി രൂപയാണ്. എന്നാല്‍ വിശാല മെട്രോ സാധ്യമാകുന്നതോടെ വരുമാനം വര്‍ധിക്കുകയും അതോടൊപ്പം നഷ്ടം കുറയ്ക്കാനാകുമെന്നാണ് കെഎംആര്‍എല്ലിന്റെ (KMRL) പ്രതീക്ഷ.
കേരളത്തിന് കൂടാതെ തമിഴ്നാടിന് 1.03 ലക്ഷം കോടി രൂപയും അനുവദിച്ചു. പശ്ചിമബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപ. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റര്‍ ദൂരം) 63246 കോടി. ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടി. നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.
ശുദ്ധജല വിതരണം ഉറപ്പുവരുത്താന്‍ ജല്‍ ജീവന്‍ മിഷനും ധനമന്ത്രി പ്രഖ്യാപിച്ചു. ശുദ്ധജല പദ്ധതിക്കായി 2,87,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വായുമലിനീകരണം കുറയ്ക്കാന്‍ 2,217 കോടി രൂപ വകയിരുത്തി. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കും. 42 നഗരങ്ങളില്‍ ശുദ്ധവായു പദ്ധതി നടപ്പിലാക്കും.
പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയുമുള്ള വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഏഴ് മെഗാ ഇന്‍വെസ്റ്റ്‌മെന്റ് ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും.
Photo Courtesy : Google/ images are subject to copyright