പള്ളിവാസൽ പതിനേഴുകാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു.
ഇടുക്കി പള്ളിവാസലിലെ പതിനേഴുകാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹയേറുന്നു. തൂങ്ങിമരിച്ചനിലയില്‍ ഇന്നലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇയാളുടെ നെഞ്ചില്‍ രണ്ട് മുറിവുകള്‍ ഉണ്ട്. ഇതാണ് ദുരൂഹതയ്ക്ക് കാരണം.
ഉളികൊണ്ട് കുത്തേറ്റ പാടുകളാണ് ഉള്ളത്. ഈ മുറിവുകള്‍ കൊല്ലപ്പെട്ട രേഷ്മയുമായുള്ള മല്‍പിടിത്തത്തിനിടയില്‍ സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറിപ്പ് പെണ്‍കുട്ടിയുടെ മൃതദേഹത്തിനടുത്ത് നിന്ന് നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു.
ഇന്നലെ രാവിലെ ഒമ്ബത് മണിയോടെയാണ് മുതിരപ്പുഴയാറിന് സമീപത്ത് അനുവെന്ന് വിളിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവര്‍ഹൗസ് ഭാഗത്ത് നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ നാട്ടുകാരാണ് മരക്കൊമ്ബില്‍ തൂങ്ങി നിന്ന അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്.
രേഷ്മ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനാല്‍ അവളെ കൊലപ്പെടുത്തുമെന്നും അതിനുശേഷം താനും ആത്മഹത്യ ചെയ്യുമെന്നുമുള്ള അനുവിന്റെ കുറ്റസമ്മത കുറുപ്പ് രാജകുമാരിയിലെ വാടക മുറിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു. അരുണ്‍ ആത്മഹത്യ ചെയ്തേക്കാമെന്ന നിഗമനത്തില്‍ കഴിഞ്ഞ ദിവസം ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പള്ളിവാസല്‍ വണ്ടിത്തരയില്‍ രാജേഷിന്റെ മകള്‍ രേഷ്മ കുത്തേറ്റ് മരിച്ചത്. സ്വകാര്യ ബസില്‍ വള്ളക്കടവിലിറങ്ങിയ രേഷ്മ അരുണിന്റെ കൂടെ വീട്ടിലേക്ക് നടന്നു പോകുന്ന ദൃശ്യം സമീപത്തെ റിസോര്‍ട്ടിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ അര്‍ദ്ധ സഹോദരനാണ് അരുണ്‍.
മൂന്നു വര്‍ഷമായി താനും രേഷ്മയും പ്രണയത്തിലായിരുന്നു. പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതിനാല്‍ രേഷ്മയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യുമെന്ന് കത്തിലുണ്ടായിരുന്നു. കൊലപാതകത്തിനു മുന്‍പു തന്നെ ഇയാള്‍ തൻ്റെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞിരുന്നു. ഫോണിൻ്റെ ഭാഗങ്ങള്‍ പവര്‍ഹൗസിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണു അന്വേഷണ സംഘത്തിന് ലഭിച്ചത്.
അതേസമയം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ പവര്‍ഹൗസിനടുത്ത് ഷര്‍ട്ട് ധരിക്കാതെ ഒരാള്‍ ഓടി മറയുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. കൂടാതെ കൃത്യം നടന്ന സ്ഥലത്ത് വീണ്ടും ഡോഗ് സ്ക്വാഡ് പരിശോധന നടത്തുമ്പോള്‍ റോഡിനു മുകള്‍ ഭാഗത്ത് കുറ്റിക്കാട്ടില്‍ ആളനക്കം കേട്ടെന്നും, ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ചെകുത്താന്‍മുക്കിലും, ഷര്‍ട്ട് ധരിക്കാത്ത അപരിചിതനെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇന്‍ക്വസ്റ്റില്‍ അരുണിൻ്റെ മൃതദേഹത്തിലും കുത്തേറ്റ 2 മുറിവുകള്‍ ഉണ്ട്. ഉളി കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മരപ്പണിക്കാരനായ അരുണിന്റെ പക്കല്‍ ഉളി കണ്ടതായി നാട്ടുകാരുടെ മൊഴിയുമുണ്ട്.
Photo Courtesy : Google/ images are subject to copyright