കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ ക്ഷീരകര്‍ഷകര്‍.
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ ക്ഷീരകര്‍ഷകര്‍. പാല്‍ വിതരണം നിര്‍ത്തിക്കൊണ്ടാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അംരോഹ ജില്ലയിലെ മൂന്നു ഗ്രാമങ്ങളിലെ കര്‍ഷകരാണ് സഹകരണ സംഘങ്ങള്‍ക്ക് പാല്‍ നല്‍കുന്നത് നിര്‍ത്തിയത്.
ശഹ്സാദ്പുര്‍, റസൂല്‍പുര്‍ മാഫി, ചുച്ചാലിയ കൂര്‍ദ്, എന്നീ ഗ്രാമങ്ങളാണ് പാല്‍ വിതരണം നിര്‍ത്തിവച്ചത്. സഹകരണ സംഘങ്ങളുടെ പാത്രങ്ങള്‍ തലകീഴായി കമിഴ്ത്തിവെക്കുകയും ചെയ്തു. പാല്‍ സംഭരണത്തിനെത്തിയ ടാങ്കറുകള്‍ ഒഴിഞ്ഞാണ് ഗ്രാമത്തില്‍നിന്ന് മടങ്ങിയത്. കര്‍ഷക സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാല്‍ വിതരണം നിര്‍ത്തിയതെന്നും തങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ പ്രതിഷേധിക്കാനാണ് തീരുമാനമെന്നും ക്ഷീരകര്‍ഷകനായ ദിനേശ് കുമാര്‍ പറഞ്ഞു.
പെട്രോള്‍ വില നൂറു കടന്നതോടെ മാര്‍ച്ച് ആറുമുതല്‍ പാല്‍ ലിറ്റര്‍ നൂറുരൂപക്ക് വില്‍ക്കുമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തേ അറിയിച്ചിരുന്നു. നിലവില്‍ 35 രൂപക്കാണ് പാല്‍ വില്‍പ്പന നടത്തുന്നത് . അതെ സമയം ക്ഷീര കര്‍ഷകരോട് പാല്‍ വിതരണം നിര്‍ത്തിവെക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ സ്വയം പാല്‍ വിതരണം നിര്‍ത്തിവെച്ചതാണെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ യുവജന നേതാവ് ദിഗംബര്‍ സിങ് വെളിപ്പെടുത്തി .കര്‍ഷക പ്രക്ഷോഭത്തിന്റെ മാറ്റൊലി തങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നും താഴെതട്ടിലെ കര്‍ഷകര്‍ മുതല്‍ സാധാരണ ജനങ്ങളില്‍ വരെ എത്തിയതായും ഭാരതീയ കിസാന്‍ യൂനിയന്‍ കൂട്ടിച്ചേര്‍ത്തു.
Photo Courtesy : Google/ images are subject to copyright