തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഓഫിസിലെ ജീവനക്കാരിയുടെ ആത്മഹത്യക്ക് പിന്നില്‍ തൊഴില്‍ സ്ഥലത്തെ പീഡനം; ആത്മഹത്യാ കുറിപ്പില്‍ മേലുദ്യോഗസ്ഥയെ കുറിച്ച് വിവരം.
തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഓഫിസിലെ ജീവനക്കാരിയുടെ ആത്മഹത്യ തൊഴില്‍ സ്ഥലത്തെ പീഡനംമൂലമെന്ന് ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തി. അഞ്ചുതെങ്ങ് കായിക്കര വെണ്മതിയില് ആനി(48)യുടെ മരണത്തിന് കാരണമാണ് ഓഫീസിലെ സി.എ (കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്) ഉദ്യോഗസ്ഥയെന്ന് ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തിയത്.
കുറച്ചുദിവസങ്ങളായി ആനി ജോലി സംബന്ധമായ വിഷയങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ആനിയുടെ ഡയറിയും കത്തും കണ്ടെടുത്തു. ഇതിലാണ് ആനി ജോലി ചെയ്തിരുന്ന ഓഫിസിലെ മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തിൻ്റെ കാര്യം വിവരിച്ചിരുന്നുത്.
ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിക്കുന്ന സി.എ ഉദ്യോഗസ്ഥ മുന്‍പ് ഡിസാസ്റ്റര്‍ മാനേജ്മെന്റിലായിരുന്നു. ഇവിടെയും ഇവര്‍ക്കൊപ്പമാമായിരുന്നു ആനി ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നത്. അന്ന് ഇവരുടെ കമ്മലിന്റെ ആണി കാണാതായപ്പോള്‍ ആനിയോട് അത് കണ്ടെത്തി കൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആനി അതിന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇരുവരും വാക്കു തര്‍ക്കമുണ്ടാവുകയും ആനിയുടെ കവിളില്‍ സി.എ ഉദ്യോഗസ്ഥ അടിച്ചിരുന്നു. ഇടയ്ക്ക് വന്ന് ശരീരത്തില്‍ നുള്ളി വേദനിപ്പിച്ച് ഫയല്‍ എടുത്തു കൊണ്ട് വരാന്‍ പറയുന്നത് പതിവായിരുന്നു. ഒരു ദിവസം നുള്ളിയപ്പോള്‍ നന്നായി വേദനിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥയോട് ദേഷ്യപ്പെട്ടിരുന്നു. പിന്നീട് അങ്ങോട്ട് വലിയ രീതിയില്‍ മാനസിക പീഡനമായിരുന്നു.
അടുത്തിടെ ആനി ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ ഓഫീസിലേക്ക് മാറ്റം കിട്ടി. കമ്മീഷ്ണറുടെ സി.എ ട്രാന്‍സ്ഫറായി പോയപ്പോള്‍ പകരം എത്തിയതും ഡിസാസ്റ്റര്‍ മാനേജ്മെന്റിലെ സി.എ ഉദ്യോഗസ്ഥയായിരുന്നു. വീണ്ടും അവര്‍ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി.
കുറച്ച് ദിവസം മുമ്പ് കോവിഡ് വാക്സിനേഷന് നടത്തി ഓഫിസില്‍ തിരിച്ചെത്തിയ ആനി കസേരയില്‍ ഇരുന്ന് ഉറങ്ങുന്നത് മേലുദ്യോഗസ്ഥ മൊബൈലില്‍ പകര്‍ത്തി. ഇത് കാട്ടി ദിവസവും പേടിപ്പിക്കുമായിരുന്നു.
ജോലിയിലെ കുറ്റം കണ്ടെത്തി ശകാരിക്കുക, ശാരീരികമായി വേദനിപ്പിക്കുക എന്നിവ പതിവായിരുന്നു എന്ന് ആനി കഴിഞ്ഞ ദിവസവും ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ദിവസങ്ങളായി ആഹാരം കഴിക്കാതെ ഇരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ചയും ജോലിക്ക് പോയിരുന്നു.
അന്നും മാനസികപീഡനം നടന്നതായി ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ചയാണ് ആനി ആത്മഹത്യ ചെയ്തത്. ഡയറിയും കത്തും തെളിവായെടുത്ത് പൊലീസ് കേസെടുക്കണമെന്നു കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്നു അറിയിച്ചു.
Photo Courtesy : Google/ images are subject to copyright