രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത ശേഷമാകുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേന്ദ്ര നിർദേശം വന്നാൽ കേരളത്തിൽ 12 ജില്ലകളിൽ ലോക്ക്ഡൗൺ നടപ്പാക്കേണ്ടി വരും. പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകൾ മാത്രമാകും ഇതിൽ നിന്നും ഒഴിവാകുക. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്.
അടച്ചുപൂട്ടൽ ഫലപ്രദമാവണമെങ്കിൽ ചുരുങ്ങിയത് ഒരാഴ്ച ലോക്ക്ഡൗൺ വേണ്ടി വരുമെന്നാണ് ഐഎംഎ പ്രതിനിധികൾ പറയുന്നത്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അധികമായുള്ള 156 ജില്ലകളാണ് ഉള്ളത്. ഇവിടങ്ങളിൽ രോഗവ്യാപനം വളരെ കൂടുതലാണ്. എന്നാൽ ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമുണ്ട്. ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.
അതേസമയം അവസാന 24 മണിക്കൂറിൽ 3,60,960 പുതിയ കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പറയുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവർ 1.80 കോടിക്ക് അടുത്തായി. 1.48 കോടിയിലേറെ പേരാണ് രോഗമുക്തരായത്. മരണനിരക്ക് 1.12 ശതമാനവും റിക്കവറി നിരക്ക് 82.33 ശതമാനവുമാണ്. ഇതുവരെയുള്ള മരണസംഖ്യ 2,01,187.
Photo Courtesy : Google/ images are subject to copyright