ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്നെത്തിക്കുന്ന “സ്‌നോബാള്‍ ” എന്നറിയപ്പെടുന്ന മോഡല്‍ പിടിയില്‍
നഗരത്തിലെ ‘റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനകണ്ണിയായ മോഡല്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ നടുവിലപറമ്പില്‍ വീട്ടില്‍ റോസ് ഹെമ്മ (ഷെറിന്‍ ചാരു-29) എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിലായി. ഹെമ്മയില്‍ നിന്ന് 1.90 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സ്‌നോബാള്‍ എന്ന കോഡിലാണ് ഇവര്‍ മയക്കുമരുന്ന് വിറ്റിരുന്നത്. കൊച്ചിയിലെ ഓയോ റൂമില്‍ നിന്ന് ഹെമ്മയുടെ പ്രധാന ഇടനിലക്കാരന്‍ പിടിയിലായതോടെയാണ് ഇവരെക്കുറിച്ച് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണര്‍ ബി. ടെനിമോന്റെ മേല്‍നോട്ടത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ടീമാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്നുമായി ഹെമ്മ ഇടപ്പള്ളിയില്‍ എത്തുമെന്ന് ഇയാള്‍ വെളിപ്പെടുത്തിയതോടെ അന്വേഷണ സംഘം കാത്തുനിൽക്കുകയും രാത്രി പാടിവട്ടത്ത് എത്തിയ ഹെമ്മയെ കൈയോടെ പിടികൂടുകയായിരുന്നു.
അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവതീയുവാക്കള്‍ ആഡംബര വാഹനങ്ങളില്‍ വന്നിറങ്ങുന്ന ഹെമ്മയെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നെങ്കിലും ഗുണ്ടാസംഘങ്ങളുമായി ഇവര്‍ക്കു ബന്ധമുള്ളതിനാല്‍ പേടിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറഞ്ഞിരുന്നില്ല. ഹെമ്മയുടെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരെ വൈകാതെ പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ ടി.എന്‍ അജയകുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എന്‍.ഡി. ടോമി, സി.ഇ.ഒ ഹര്‍ഷകുമാര്‍, എന്‍.യു. അനസ്, എസ്.നിഷ, പി. അനിമോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഹെമ്മയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മയക്കുമരുന്നമായി പുറത്തിറങ്ങുന്ന ഹെമ്മ, പിടിക്കപ്പെടാതിരിക്കാനായി ഉപഭോക്താക്കളുടെ വാഹനങ്ങളില്‍ ലിഫ്റ്റ് വാങ്ങിയാണ് യാത്ര ചെയ്തിരുന്നത്. മറ്റാരുടെയെങ്കിലും ഫോണിലായിരിക്കും ലഹരിയിടപാടുറപ്പിക്കുക. ഓയോ റൂമെടുക്കുന്നതും മറ്റുള്ളവരുടെ പേരിലാണ് . . പകല്‍ സമയം മുഴുവന്‍ മുറിയില്‍ കിടന്നുറങ്ങുകയാണ് പതിവ്. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി ഹെമ്മയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright