അഞ്ച് വർഷത്തിനുള്ളിൽ തിരുവനന്തപുരത്തെ എല്ലാ പഞ്ചായത്തുകളിലും അടൽ ടിങ്കറിങ് ലാബുകൾ സ്ഥാപിക്കും
കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ 10 സ്കൂളുകൾക്കായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അടൽ ടിങ്കറിങ് ലാബുകളിൽ ആറെണ്ണം 24 മണിക്കൂറിനുള്ളിൽ യാഥാർത്ഥ്യമായി. ചിന്മയ വിദ്യാലയം ആറ്റുകാൽ, സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂൾ, വിക്ടറി വിഎച്ച്എസ്എസ് ഓലത്താന്നി, ജിഎച്ച്എസ്എസ് ബാലരാമപുരം, ശ്രീ ചിത്തിര തിരുനാൾ റെസിഡൻഷ്യൽ സെൻട്രൽ സ്കൂൾ എന്നീ സ്കൂളുകളിലാണ് അത്യാധുനിക സൗകര്യങ്ങളോടെ അടൽ ടിങ്കറിങ് ലാബുകൾ സജ്ജീകരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ പരിശീലനത്തിനുമായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്തതാണ് അടൽ ടിങ്കറിങ് ലാബുകൾ. വൈകാതെ തിരുവനന്തപുരത്തെ നാല് സ്കൂളുകളെ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തിരുവനന്തപുരത്തെ എല്ലാ പഞ്ചായത്തുകളിലും അടൽ ടിങ്കറിങ് ലാബുകൽ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അടൽ ഇന്നൊവേഷൻ മിഷനു കീഴിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് അടൽ ടിങ്കറിങ് ലാബുകൾ ഒരുക്കുന്നത്.
“തിരുവനന്തപുരത്തെ വിദ്യാർത്ഥികളെ അവർക്ക് താൽപര്യമുള്ള മേഖലകളിൽ നൈപുണ്യ പരിശീലനം നൽകി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭാവിയിലേക്ക് സജ്ജരാക്കുകയാണ് ലക്ഷ്യം. സ്‌കൂൾ തലത്തിൽ നൂതനാശയങ്ങൾ അവതരിപ്പിക്കാനും അനുഭവങ്ങളിലൂടേയും ഗവേഷണങ്ങളിലൂടെയും പഠിക്കുന്ന മനോഭാവം വളർത്തിയെടുക്കുകയുമാണ് അടൽ ടിങ്കറിങ് ലാബുകളുടെ ലക്ഷ്യം,” മന്ത്രി പറഞ്ഞു.
Photo Courtesy: Google/ images are subject to copyright