കേരള സർവ്വകലാശാല കലോത്സവം: കോഴ ആരോപണം നേരിട്ട വിധികർത്താവ് ജീവനൊടുക്കി
കേരള സർവ്വകലാശാല യുവജനോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മാർഗ്ഗംകളി ഇനത്തിന്റെ വിധികർത്താവായിരുന്ന കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം സദാനന്ദാലയത്തില്‍ പി.എൻ.ഷാജിയെയാണ് ബുധനാഴ്ച വൈകീട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൃത്താധ്യാപകനാണ് മരിച്ച ഷാജി. വിധി കർത്താക്കള്‍ കോഴ വാങ്ങിയെന്നാരോപിച്ച് യുവജനോത്സവത്തിനിടെ സംഘർഷം നടന്നിരുന്നു. കൂടുതല്‍ സംഘർഷസാധ്യത കണക്കിലെടുത്ത് മത്സരങ്ങള്‍ പൂർത്തിയാകുന്നതിന് മുൻപ് തന്നെ വി.സി. ഇടപെട്ട് കലോത്സവം നിർത്തിവെക്കുകയായിരുന്നു. ഫലം അട്ടിമറിച്ചെന്ന് കാണിച്ച് സർവ്വകലാശാല യൂണിയൻ വാട്സ് ആപ് സന്ദേശം തെളിവായി നല്‍കി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് ഷാജിയേയും രണ്ട് പരിശീലകരേയും കന്റോണ്‍മെന്റ് പോലീസ് വേദിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. അടുത്ത ദിവസം ഇദ്ദേഹത്തോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് കന്റോണ്‍മെന്റ് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെയാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് സിറ്റി പോലീസ് അറിയിച്ചു. രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം വീട്ടിനകത്ത് മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Photo Courtesy: Google/ images are subject to copyright