ജൂൺ 30 നകം ജേക്കബ് തോമസിന് എതിരായ കേസിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി
മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസിന്റെ അന്വേഷണം ജൂണ്‍ 30-ന് അകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. അതിനപ്പുറം സമയം നീട്ടിനല്‍കില്ലെന്ന് കോടതി വ്യക്തമാക്കി. ജൂലൈ 15-ന് ഹർജ്ജി പരിഗണിക്കുന്നതിന് മുൻപായി അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറില്‍ കൈമാറാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു.
കേസിലെ കൂട്ട് പ്രതിയായ ഡച്ച് കമ്പനിയായ ഐഎച്ച്‌സി ബീവെറിനെ (IHC Beaver) കുറിച്ചുള്ള വിവരങ്ങള്‍ തേടി കേന്ദ്രത്തെ സമീപിച്ചെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലെറ്റർ റോഗടറി (Letter Rogatory) കൈമാറി. നേരത്തെ കൈമാറിയിരുന്ന ലെറ്റർ റോഗടറി സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം മടക്കിയിരുന്നു. പിന്നീട് പുതിയ ലെറ്റർ റോഗടറി കൈമാറിയെന്നും സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാന്റിങ് കോണ്‍സല്‍ ഹർഷദ് വി. ഹമീദ് എന്നിവർ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ കേന്ദ്രത്തിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി. അന്വേഷണം ജൂണ്‍ 30-നകം പൂർത്തിയാക്കണമെന്ന ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് സുപ്രീം കോടതി അനുമതി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോയിലെ ഡിവൈ.എസ്.പി. കെ. പ്രശാന്തിനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. മൂന്ന് വർഷവും ഏഴ് ഏഴ് മാസവും 19 ദിവസവും അന്വേഷണം നടത്തിയിട്ടും വിജിലൻസിന് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജേക്കബ് തോമസിന് വേണ്ടി ഹാജരായ അഭിഭാഷകൻ എ. കാർത്തിക് കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍, അന്വേഷണം പൂർത്തിയാക്കാൻ കൂടുതല്‍ സമയം നല്‍കരുതെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാല്‍, അവസാന അവസരം എന്ന നിലയിലാണ് അന്വേഷണം പൂർത്തിയാക്കാൻ ജൂണ്‍ 30 വരെ സമയം നീട്ടിനല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. കേസിലെ പരാതിക്കാരനായ സത്യൻ നരവൂരിന് വേണ്ടി അഭിഭാഷകൻ കാളീശ്വരം രാജ് ഹാജരായി.
Photo Courtesy: Google/ images are subject to copyright