പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി തോൽക്കണമെന്ന് പിതാവും കോൺഗ്രസ് നേതാവുമായ എകെ ആന്റണി
പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി തോൽക്കണമെന്ന് പിതാവും കോൺഗ്രസ് നേതാവുമായ എകെ ആന്റണി. താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണി ജയിക്കുമെന്ന് പറഞ്ഞ ആന്റണി, പ്രചാരണത്തിന് പോകാത്തത് ആരോഗ്യകാരണങ്ങളാലാണെന്നും വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണെന്ന് ആന്റണി പറഞ്ഞു. മക്കളെ പറ്റി തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. താൻ ആ ഭാഷ ശീലിച്ചിട്ടില്ല. കെഎസ് യു കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തന്റെ നിലപാട്. പത്തനംതിട്ടയിൽ മകൻ അനിൽ ആന്റണി ജയിക്കണ്ടേ എന്ന ചോദ്യത്തിന്, അനിൽ തോൽക്കണമെന്നും അവിടെ ആന്റോ ആന്റണി ജയിക്കണമെന്നുമായിരുന്നു മറുപടി. ഭരണഘടന മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടാനുള്ള തെരഞ്ഞെടുപ്പാണ്.മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പിതാവിന്റെ പരമാർശത്തിന് മറുപടിയുമായി അനിൽ ആന്റണി രംഗത്തെത്തി. പിതാവിനോട് സഹതാപം മാത്രമാണെന്നും പത്തനംതിട്ടയിൽ ജയിക്കുമെന്നും അനിൽ പറഞ്ഞു. പ്രതിരോധമന്ത്രിയായിരുന്ന ആളാണ് സൈന്യത്തെ അപമാനിച്ച എംപിയെ പിന്തുണയ്ക്കുന്നതെന്നും ആന്റോ ആന്റണി തോൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും നെഹ്രു കുടുംബത്തിന് വേണ്ടി നിലകൊള്ളുന്നതിൽ അപമാനമെന്നും അനിൽ കൂട്ടിച്ചേർത്തു.
കേരളത്തിന്‍റെ സമഗ്ര മേഖലയേയും തകർത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്.വനമേഖലയിലെ ജനങ്ങൾ ഓടി പോകട്ടെ എന്ന ദുഷ്ടലാക്കുണ്ടോ സർക്കാരിന് എന്ന് പോലും സംശയിക്കുന്നു.പരമ്പരാഗത മേഖലയാകെ തകന്നു, തീരദേശ ജീവിതം ദുസ്സഹമായി.ജീവിക്കാൻ വഴിയില്ലാതെ റഷ്യയിൽ യുദ്ധം ചെയ്യാൻ വരെ യുവാക്കൾ പോകുന്നു. പ്രതീക്ഷ നശിച്ച് കേരളത്തിൽ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് തിരിച്ചറിയുന്നു.എന്നിട്ടും മുഖ്യമന്ത്രി എന്ത് ചെയ്യുന്നു.ഇങ്ങനെ പോയാൽ കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറും കേന്ദ്രത്തിൽ ബിജെപിക്കെതിരെയും കേരളത്തിൽ പിണറായി ദുർഭരണത്തിന് എതിരെയും വിധിയെഴുതണമെന്നും എകെ ആന്‍റണി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
Photo Courtesy: Google/ images are subject to copyright