പൊതുവാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതി രൂപീകരിച്ചു.
സംസ്ഥാനത്തെ പൊതുവാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തിൽ മാത്രമേ അന്തിമതീരുമാനമുണ്ടാകൂ.
ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്. ശ്രീലേഖ, റോഡ് സേഫ്റ്റി കമ്മിഷണര്‍ എന്‍. ശങ്കര്‍റെഡ്ഡി എന്നിവരടങ്ങിയവരാണ് സമിതിയിലുള്ളത്.
ഒക്ടോബര്‍ മാസം മുതല്‍ ബസ് ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ ജി.പി.എസ്. നിര്‍ബന്ധമാക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എന്നാൽ സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തൊഴിലാളിസംഘടനാ പ്രതിനിധികള്‍ മന്ത്രി എ.കെ. ശശീന്ദ്രനെ സമീപിച്ചത്.
സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ സുരക്ഷയെക്കരുതിയാണ് പൊതുവാഹനങ്ങളില്‍ ജി.പി.എസ്. നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുകൂടാതെ സ്വകാര്യബസ്സുകളുടെ റൂട്ടുതെറ്റിക്കൽ, അമിത വേഗത, ട്രിപ്പ് റദ്ദാക്കൽ തുടങ്ങിയകാര്യങ്ങളും ജിപിഎസ് സഹായത്തോടെ ഓൺലൈൻ വഴി ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ സാധിക്കും.
ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാർക്ക് പോലീസ് സഹായം തേടാനുള്ള സംവിധാനമായ പാനിക് ബട്ടണും ഘടിപ്പിച്ചിട്ടുണ്ട്. വാഹനങ്ങൾ ഏതെങ്കിലും അപകടത്തിൽപ്പെട്ടാൽ എവിടെയാണെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാനും, അടിയന്തിര സഹായം നൽകാനും സാധിക്കും.
Photo Courtesy : Google/ images are subject to copyright