മാറിത്താമസിക്കാനായി സർക്കാർ കൈമാറിയ അപ്പാർട്മെന്റുകളിൽ പലതിലും ഒഴിവില്ല: പരാതിയുമായി ഫ്ലാറ്റുടമകള്‍
മരടിലെ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഒഴിപ്പിക്കൽ നടപടി രണ്ടാം ദിവസമായ ഇന്നും തുടരും. എന്നാല്‍ ഫ്ലാറ്റുകളിൽ നിന്നും ഒഴിപ്പിക്കുന്ന താമസക്കാർക്ക് മാറിതാമസിക്കാനായി സര്‍ക്കാര്‍ കൈമാറിയ അപാര്‍ട്ട്മെന്റുകളില്‍ പലതും ഒഴിവില്ലെന്ന പരാതിയാണ് ഫ്ലാറ്റുടമകൾക്ക്.
നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന് ഫ്ലാറ്റുടമകള്‍ തീരുമാനിച്ച് അവിടേക്ക് താമസം മാറാമെന്നായിരുന്നു ജില്ലാഭരണകൂടം അറിയിച്ചിരുന്നത്. എന്നാൽ മാറിത്താമസിക്കാനായി സർക്കാർ കൈമാറിയ അപ്പാർട്മെന്റുകളിൽ എത്തുമ്പോൾ പലതിലും ഒഴിവില്ല.
വ്യക്തമായ അന്വേഷണം നടത്താതെയാണ് ജില്ലാഭരണകൂടം ഫ്ലാറ്റുകളുടെ പട്ടികകള്‍ തയ്യാറാക്കിയത്. രണ്ടു ദിവസത്തിനുള്ളില്‍ പുതിയ സ്ഥലം കണ്ടെത്തി മാറുക എന്നത് പ്രയാസമെന്നാണ് ഫ്ലാറ്റ് ഉടമകളുടെ നിലപാട്. ഒക്ടോബര്‍ മൂന്നു വരെയാണ് ഫ്ളാറ്റുകള്‍ ഒഴിയാനായി സമയം അനുവദിച്ചിരുന്നത്. രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.
സബ് കലക്ടറുടെ അധ്യക്ഷതയില്‍ മരട് നഗരസഭ കൗണ്‍സിലിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗവും ഇന്ന് ചേരും. ഒഴിപ്പിക്കല്‍ നടപടികള്‍ മരട് നഗരസഭയെ സ്നേഹില്‍ കുമാര്‍ അറിയിച്ചില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ചകാര്യങ്ങൾ ചർച്ചചെയ്യാനാണ് അടിയന്തിരമായി സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സബ്കളക്ടര്‍ നേരിട്ടെത്തി വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Photo Courtesy : Google/ images are subject to copyright