നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറൻറ്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറൻറ്. സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറൻറ്. ഇന്നലെ സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കാണിച്ച് കുഞ്ചാക്കോ ബോബന് സമൻസ് അയച്ചിരുന്നു. എന്നാല്‍ കേരളത്തിന് പുറത്തായതിനാൽ ഹാജരാകാൻ കഴിഞ്ഞില്ല, എന്നാൽ സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്തില്ല. ഇതേതുടർന്നാണ് കോടതി വാറൻറ് പുറപ്പെടുവിച്ചത്.
എറണാകുളത്തെ അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയിലാണ് നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ നടക്കുന്നത്. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ ചുമത്തപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ കുഞ്ചാക്കോ ബോബന്റെ മൊഴി നിര്‍ണായകമാണ്.
വിചാരണ കേള്‍ക്കുന്ന അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന് സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് നല്‍കിയിരിക്കുന്നത്. സാക്ഷി വിസ്താരത്തിന് മാര്‍ച്ച് നാലിന് കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright