കൊറോണവ്യാപനത്തിൻ്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചു.
കൊറോണയെ ചെറുക്കാന്‍ മിക്ക രാജ്യങ്ങളും ലോക്ക് ഡൗണില്‍ കഴിയുമ്പോൾ കൊറോണവ്യാപനത്തിൻ്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ ലോക്ക് ഡൗണ്‍ അവസാനിച്ചു. 11 ആഴ്ചയായി വുഹാനില്‍ തുടരുന്ന ലോക്ക് ഡൗണ്‍ ഇന്നാണ് പൂര്‍ണമായും അവസാനിച്ചത്. ട്രെയിന്‍, റോഡ്, വ്യോമ ഗതാഗതങ്ങളെല്ലാം പുനരാരംഭിച്ചു. രോഗം ഇല്ലാത്തവരായ പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യകാര്‍ഡിന്റെ അടിസ്ഥാനത്തില്‍ വുഹാന്‍ വിട്ടുപോകാന്‍ സാധിക്കും.
കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് ലോക്ക് ഡൗണ്‍ അവസാനിച്ചത്. പ്രാദേശികാതിര്‍ത്തികള്‍ തുറന്നെങ്കിലും ചുരുക്കം ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. ജനുവരി അവസാനം മുതല്‍ മൂന്നു മാസത്തോളം ലോക്ഡൗണില്‍ കഴിഞ്ഞ ശേഷമാണ് വുഹാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനു ശേഷം ചൈനയില്‍ 3,300 ല്‍ ഏറെ പേരാണ് മരിച്ചത്. 2019 ഡിസംബറിലായിരുന്നു വുഹാനില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ആഴ്ചകളില്‍ വൈറസ്ബാധിതരുടെ എണ്ണം ഒരു ശതമാനത്തോളം താഴ്ന്നതിനെ തുടര്‍ന്ന് നിയന്ത്രണത്തിൽ ചെറിയ ഇളവുകൾ വരുത്തിയിരുന്നു.
പൊതുവാഹന ഗതാഗതവും മെട്രോ റെയില്‍ സര്‍വീസും കഴിഞ്ഞ ആഴ്ച്ച തന്നെ പുനരാരംഭിച്ചിരുന്നു. ഇന്ന് ലോക്‌ഡൗൺ അവസാനിക്കുന്നതോടെ ഇന്നുമുതൽ ട്രെയിന്‍, വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കും. കൂടാതെ നഗരത്തിലെ സാമ്പത്തിക-സാമൂഹിക പ്രവര്‍ത്തനങ്ങളും പൂര്‍ണമായും പുനരാരംഭിക്കും. എന്നാല്‍ തുടര്‍ന്നും ഉണ്ടാകാനിടയുള്ള രോഗസംക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധനടപടികള്‍ ആരംഭിച്ചതായും പകര്‍ച്ചവ്യാധി നിയന്ത്രണവകുപ്പുദ്യോഗസ്ഥൻ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright