രാജ്യത്ത് ഇന്ന് മുതൽ മൂന്നാംഘട്ട ലോക്ഡൗൺ: ഇന്നുമുതൽ ഇളവുകളും പ്രാബല്യത്തിൽ.
രാജ്യത്ത് ഇന്ന് മുതൽ മൂന്നാംഘട്ട ലോക്ഡൗൺ. മെയ് 17 വരെയാണ് മൂന്നാംഘട്ട ലോക്ഡൗൺ. കൂടാതെ ഇന്നുമുതൽ ഇളവുകളും പ്രാബല്യത്തിൽ വരും. എന്നാൽ റെഡ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. രാജ്യത്ത് രോഗികളുടെ എണ്ണവും മരണവും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുമ്പോഴാണ് ഇളവുകളോടെ രാജ്യം മൂന്നാംഘട്ട ലോക്ഡൗണിലേക്ക് കടന്നത്.
കോവിഡ് ബാധിക്കാത്തതും കഴിഞ്ഞ 21ദിവസമായി ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെടാത്തതുമായ ഗ്രീന്‍ സോണ്‍ ജില്ലകള്‍ സാധാരണനിലയിലേക്ക് ആയിത്തുടങ്ങും. രാജ്യത്ത് 319 ഗ്രീൻ സോൺജില്ലകളാണുള്ളത്. രോഗവ്യാപനം കുറഞ്ഞ ഓറഞ്ച് സോണില്‍പ്പെട്ട 284 ജില്ലകളിലും ഇന്നുമുതൽ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
130 റെഡ് സോണുകളാണ് രാജ്യത്തുള്ളത്, അവിടെ നിയന്ത്രണങ്ങൾ കർശനമായിത്തന്നെ തുടരും. എന്നാൽ റെഡ് സോണിലും വ്യവസായ മേഖലയ്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ കണ്‍ടെയ്‍ന്‍മെന്റ് സോണുകളിലും ഹോട്ട്‍സ്‍പോട്ടുകളിലും ഒരു ഇളവും ലഭിക്കില്ല. ഇങ്ങനെയുള്ളിടങ്ങളിൽ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകൂ, കൂടാതെ അവശ്യ ചരക്ക്–സേവന നീക്കങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാളുകള്‍ ഒഴികെ കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. അന്‍പത് ശതമാനം യാത്രക്കാരുമായി ബസുകള്‍ക്ക് ഗ്രീൻ സോണിൽ സര്‍വീസ് നടത്താം, എന്നാൽ ഓറഞ്ച് സോണില്‍ ബസ് സര്‍വീസില്ല. ഓറഞ്ച് സോണിൽ രണ്ടു യാത്രക്കാരുമായി ടാക്സികള്‍ക്ക് ഓടാം.
മദ്യഷോപ്പുകള്‍ക്കും തുറക്കാം. റെഡ് സോണില്‍ നിന്ന് വ്യത്യസ്തമായി ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. എന്നാൽ ഈ തീരുമാനത്തോട് കേരളം യോജിച്ചില്ല, മദ്യവില്‍പ്പന ഓട്ട്‍ലെട്ടുകളും ബാര്‍ബര്‍ ഷോപ്പുകളും തൽക്കാലത്തേക്ക് തുറക്കില്ല. എന്നാൽ ജാർഖണ്ഡിലാകട്ടെ കേന്ദ്രത്തിൻറെ ഇളവുകൾ ഒന്നും തന്നെ ലോക്ഡൗൺ അവസാനിക്കുന്നതുവരെ നടപ്പാക്കില്ലെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Photo Courtesy : Google/ images are subject to copyright