മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി: താരജോഡികളുടെ വിവാഹത്തിന് ക്ലിഫ് ഹൗസ് സാക്ഷിയായി.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലളിതമായ ചടങ്ങുകളോടെ ഇന്ന് രാവിലെ 10.30നായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ,കോലിയക്കോട് എം.കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിവാഹമോചിതരായ ഇരുവരുടെയും പുനര്‍വിവാഹമാണിത്. പിണറായി വിജയന്‍- കമല ദമ്പതികളുടെ ഏക മകളാണ് വീണ.
ഐടി ബിരുദധാരിയായ വീണ ആറുവര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്‌സോഫിറ്റ് ഇന്റര്‍നാഷണലിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി. 2014 മുതല്‍ ബംഗളൂരൂവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സിൻ്റെ എംഡിയായി പ്രവര്‍ത്തിക്കുന്നു.
മുൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പി.എം. അബ്ദുൽ ഖാദറിൻ്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും വളർന്നു സിപിഎം യുവനേതൃനിരയിൽ ശ്രദ്ധേയനായി മാറിയ റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലേക്കും, 2009-ല്‍ കോഴിക്കോട് മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റിലേക്കും മത്സരിച്ചു.
എല്ലാവരും ഉറ്റുനോക്കിയ ഒരു വിവാഹമായിരുന്നു ഇത്. അമ്പതുപേരു മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ നടന്ന വിവാഹച്ചടങ്ങെന്ന അപൂര്‍വതയും ഈ വിവാഹത്തിനുണ്ട്.
Photo Courtesy : Google/ images are subject to copyright