പുതിയ മാർഗനിർദേശവുമായി സർക്കാർ: ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തുന്നവര്‍ എട്ടാം ദിവസം മടങ്ങണം.
പുതിയ മാർഗനിർദേശവുമായി കേരളസർക്കാർ, ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തുന്നവര്‍ എട്ടാം ദിവസം മടങ്ങണമെന്നാണ് പുതിയ നിർദേശം. ഇവര്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കരുതെന്നും കൂടുതല്‍ ദിവസം തങ്ങിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. അവരുമായി ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവര്‍ക്കെതിരെയാകും കേസ്.
കേരളത്തിലേക്കെത്തുന്ന ഉദ്യോഗസ്ഥര്‍, പ്രഫഷനലുകള്‍ എന്നിവര്‍ക്കാണ് നേരത്തേ ക്വാറന്‍റീനില്‍ ഇളവ് അനുവദിച്ചിരുന്നത്. പുതിയ ഉത്തരവില്‍ പരീക്ഷ എഴുതാന്‍ വരുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരും ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങാന്‍ പാടില്ല.
പരീക്ഷ എഴുതുന്നവര്‍ മറ്റൊരു സ്ഥലത്തേക്കും പോവുകയും ചെയ്യരുത്. പരീക്ഷാത്തീയതിയുടെ മൂന്ന് ദിവസം മുമ്പ് ഇവര്‍ക്ക് കേരളത്തിലേക്ക് വരാമെന്നും പരീക്ഷാത്തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കാനും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
കേരളത്തിലേക്ക് ഹ്രസ്വ സന്ദര്‍ശനത്തിനായി വരുന്നവര്‍ കോവിഡ് ജാഗ്രത വെബ്‌സൈറ്റ് വഴിയാണ് പാസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. അതത് ജില്ലാ കളക്ടര്‍മാരാണ് പാസ് അനുവദിക്കുക. കേരളത്തില്‍ എത്തിയാല്‍ നേരേ താമസസ്ഥലത്തേക്ക് പോകണമെന്നും സര്‍ക്കാരിന്റെ അനുമതിയില്ലാതെ മറ്റെവിടേക്കും യാത്ര ചെയ്യരുതെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കൂടാതെ കേരളത്തിലേക്ക് വരുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright