എറണാകുളം ജില്ലയിൽ വേണ്ടി വന്നാൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തും: മുന്നറിയിപ്പ് ഉണ്ടാകില്ല – വി എസ് സുനില്‍കുമാര്‍
എറണാകുളം ജില്ലയിൽ വേണ്ടി വന്നാൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തുമെന്ന് മന്ത്രി വി. എസ്. സുനില്‍ കുമാര്‍. മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരിക്കും ലോക്ഡൗണ്‍ പ്രഖ്യാപനം. കോവിഡ് സമ്പര്‍ക്കവ്യാപനം എറണാകുളം ജില്ലയില്‍ കൂടുന്ന സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യക ആലോചനകളോ, ചർച്ചകളോ നടത്തില്ല. വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞാല്‍ ഉടന്‍ നടപ്പാക്കും.
എറണാകുളം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാവുകയാണെന്നും അദ്ദേഹം അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ രോഗ ബാധിതരായ മേഖലകളെ ക്ലസ്റ്റര്‍ കണ്ടെയ്്ന്‍മെന്റ് സോണുകളാക്കിയേക്കും. സമൂഹ വ്യാപന സാധ്യതകള്‍ പൂര്‍ണമായും തടയുകയും എന്നാല്‍ ജനജീവിതം ദുസ്സഹമാകാതിരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമിട്ടാണ് ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേര്‍തിരിക്കുന്നത്. ഇനിയും കണ്ടൈന്‍മെന്‍റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കും.
പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന എറണാകുളം ജില്ലയില്‍ കൂടുതല്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കളമശ്ശേരയിലെ പരിശോധന കേന്ദ്രത്തിനൊപ്പം മറ്റൊരു യൂണിറ്റ് കൂടി സജ്ജീകരിക്കേണ്ട സാഹചര്യത്തിലാണ് ജില്ല.
കഴിഞ്ഞ ദിവസം എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയ ചെല്ലാനം സ്വദേശിക്ക് കോവിഡ് പോസിറ്റീവായതോടെ ആശുപത്രിയിലെ ഹൃദ്രോഗ, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങള്‍ അടച്ചിടേണ്ടി വന്നിരിക്കുകയാണ്. ജില്ലയില്‍ കളമശേരി മെഡിക്കല്‍ കോളജ് കോവിഡ് കേന്ദ്രമായതോടെ മറ്റ് രോഗങ്ങള്‍ക്ക് സാധാരണക്കാര്‍ ചികിത്സ തേടി എത്തിയിരുന്നത് ഇവിടെയാണ്.
ചെല്ലാനത്ത് രണ്ട് ദിവസത്തെ ഇടവേളയില്‍ 7 പേരാണ് കോവിഡ് പൊസീറ്റീവയത്. വെണ്ണലയില്‍ ഒരു ദിവസം തന്നെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 8പ്പേർക്കാണ്. കഴിഞ്ഞ 12 ദിവസത്തിനിടെ എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത് 59 പേരാണ്. ഇതില്‍ 11 പേരുടെ ഉറവിടം ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ സമ്പര്‍ക്കബാധിതരായ ഇടങ്ങള്‍ ക്ലസ്റ്റര്‍ കണ്ടെയ്്ന്‍മെന്റ് സോണുകളാക്കി മാറ്റും. നഗരസഭവാര്‍ഡുകള് , ആലുവ, ചെല്ലാനം, കീഴ്്മാട് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ക്ലസ്റ്റർ കണ്ടൈൻമെൻറ് സോണുകളാക്കിയേക്കും.
കുറവ് പരിശോധനയില്‍ തന്നെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ് എറണാകുളം ജില്ലയില്‍. ഫലം ലഭിക്കാനുള്ള ടെസ്റ്റുകളുടെ എണ്ണവും പ്രതിദിനം കൂടുന്നതോടെ സാഹചര്യം സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ ഇത് വരെ 59 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം കൊവിഡ് രോഗികളുടെ അടുത്ത ബന്ധുക്കളോ,ഇവരുമായി വളരെ അടുത്ത് സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരോ ആണ്.
ഇന്നലെ ജില്ലയില്‍ പുതിയതായി അഞ്ച് വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. ഇതോടെ ആകെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 21 ആയി. നഗരപരിധിയിലെ നിയന്ത്രിത മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ആലോചനകളിലാണ് ജില്ല ഭരണകൂടം.
Photo Courtesy : Google/ images are subject to copyright