കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാർഗ നിർദ്ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് കാണാൻ അനുവദിച്ച് ആരോഗ്യവകുപ്പ്.
കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാർഗ നിർദ്ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് അവസാനമായി കാണുവാനുള്ള അവസരം നല്കാന് തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിൻ്റെ മുഖം വരുന്ന ഭാഗത്തെ കവറിൻ്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കൾക്ക് കാണിക്കുവാനുള്ള അവസരമാണ് നല്കുന്നത്.
കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്മെന്റും നിർദ്ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞാൽ മൃതദേഹത്തിൽ നിന്നും വളരെപ്പെട്ടന്നാണ് രോഗ വ്യാപനം ഉണ്ടാകാൻ സാധ്യതയുള്ളത്.
അതിനാൽ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്കരിക്കാൻ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രതയോടെ മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ്-19 അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങൾ വായിക്കുക, മന്ത്രങ്ങൾ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകൾ ശരീത്തിൽ സ്‌പർശിക്കാതെ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും മൃതദേഹം സ്പര്ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.
60 വയസിന് മുകളിൽ പ്രായമുള്ളവരുമായും, 10 വയസിൽ താഴെയുള്ള കുട്ടികളുമായും, മറ്റ് രോഗങ്ങളുള്ളവർ എന്നിവരും മൃതദേഹവുമായി നേരിട്ട് ഒരു സമ്പർക്കവും ഉണ്ടാകാൻ പാടില്ല. കൂടാതെ ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാർ കൈകൾ വൃത്തിയാക്കൽ, മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കൽ തുടങ്ങിയവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. തുടങ്ങി നിരവധി മാർഗ നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright