രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം പിന്നിട്ടു: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു എന്ന് ആരോഗ്യ മന്ത്രാലയം.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം പിന്നിട്ടു, കഴിഞ്ഞ 24 മണിക്കൂറിനിടെ 78524 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ള 9,02,425 പേര്‍ ഉള്‍പ്പെടെ 68,35,656 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 971 പേര്‍ മരിച്ചതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 1,05,526 എന്ന നിലയിലെത്തി. 58,27,705 പേരാണ് രാജ്യത്ത് രോഗമുക്തരായിട്ടുള്ളത്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കേരളത്തില്‍ ആദ്യമായി കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിന കണക്കുകള്‍ പത്തിനായിരം പിന്നിട്ട ദിവസം കൂടിയായിരുന്നു ഇന്നലെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 14,578 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 14,80,489 ആയി. 2,52,277 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടില്‍ 5,447 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 5524 പേര്‍ രോഗമുക്തരായി. 67 പേര്‍ മരിച്ചു. 635855 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 45135പേരാണ് ചികിത്സയിലുള്ളത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ 5,120 പുതിയ രോഗികളാണ് ഇന്നലെയുള്ളത്.
അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനം കുറയുകയാണെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ നിലപാട്. തുടര്‍ച്ചയായ മുന്നാമത്തെ ആഴ്ചയും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് മന്ത്രാലയത്തിൻ്റെ നിലപാട്. സെപ്തംബര്‍ 16 മുതല്‍ ഒരാഴ്ച കോവിഡ് വ്യാപനം 20 ശതമാനം കുറഞ്ഞു. എന്നാല്‍ ഉത്സവ സീസണാണ് വരാനിരിക്കുന്നത് എന്നതിനാല്‍ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ ജനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഡോക്ടര്‍മാരുള്‍പ്പെടെ കോവിഡ് പോരാട്ടത്തില്‍ ഉറച്ചുനിന്നു. ജനങ്ങളെ വൈറസില്‍ നിന്നും രക്ഷിക്കുന്നതിനായാണ് മുന്‍ഗണനയെന്ന വ്യക്തമാക്കിയ അദ്ദേഹം കൂട്ടായ പ്രവര്‍ത്തനം നിരവധി ജീവന്‍ രക്ഷിക്കുന്നതിന് സഹായിച്ചെന്നും കൂട്ടിച്ചേര്‍ത്തു.
Photo Courtesy : Google/ images are subject to copyright