ശബരിമല പ്രതിദിന തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍.
ശബരിമലയില്‍ ദര്‍ശനം നടത്തുന്ന പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 5000 ആയി വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍. നിലവില്‍ രണ്ടായിരം പേരെയാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇത് ഹൈക്കോടതി 5000 ആയി ഉയര്‍ത്തിയിരുന്നു.
വസ്തുതാപരമായ കണക്കുകള്‍ പരിഗണിക്കാതെയാണു ഹൈക്കോടതി തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ടതെന്നു ചൂണ്ടിക്കാട്ടിയാണു കേരളത്തിന്റെ പ്രത്യേക അനുമതി ഹര്‍ജി. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം വകുപ്പുകളാണു സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ശബരിമലയില്‍ ഇതിനോടകം തന്നെ പോലീസുകാരുള്‍പ്പടെ 250 ല്‍ അധികം പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പലരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും തീര്‍ഥാടകരുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു.
ഹരജി അടിയന്തിരമായി പരിഗണിപ്പിക്കാനുളള ശ്രമം സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2,000 പേരെയും, ശനി ഞായര്‍ ദിവസങ്ങളില്‍ 3,000 പേരെയും ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുളള ഉന്നതതല സമിതി തീരുമാനിച്ചത്. ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്കു പ്രവേശനം അനുവദിക്കണമെന്ന ഉത്തരവു പാലിച്ചില്ലെന്നാരോപിച്ചു ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. പിന്നാലെയാണു കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright