കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവര്‍ക്കെതിരെ കേസ്.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബോളിവുഡ് നടന്മാരായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. നടന്‍ സല്‍മാന്‍ ഖാൻ്റെ സഹോദരന്മാരാണ് ഇരുവരും.
കോവിഡ് മാനദണ്ഡം അനുസരിച്ച് വിദേശയാത്ര കഴിഞ്ഞു വന്നാല്‍ നിശ്ചിത ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണം. താരങ്ങള്‍ ഇതു ലംഘിച്ചുവെന്ന ബിഎംസി മെഡിക്കല്‍ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സൊഹൈല്‍ ഖാന്റെ മകന്‍ നിര്‍വാണ്‍ ഖാനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 25 നാണ് സൊഹൈല്‍, അര്‍ബാസ്, നിര്‍വാണ്‍ എന്നിവര്‍ ദുബായില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. ക്വാറന്റീനില്‍ പ്രവേശിക്കാതെ മൂന്നു പേരും നേരെ വീട്ടിലേക്ക് പോകുകയായിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനിലിരിക്കാന്‍ മൂന്നുപേര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതു പാലിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
കൂടാതെ, മുംബൈയിലെ താജ് ഹോട്ടലില്‍ ക്വാറന്റീനിലാണെന്ന തെറ്റായ വിവരം നല്‍കി ഇവര്‍ ബാന്ദ്രയിലെ വീട്ടിലേക്കാണ് പോയതെന്നും പറയുന്നു. വിദേശത്തു നിന്ന് മടങ്ങിയെത്തുന്നവര്‍ ഏഴ് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണമെന്നാണ് ബിഎംസി നിര്‍ദേശം.
അതേസമയം, താജ് ഹോട്ടലില്‍ ക്വാറന്റീന് വേണ്ടി റൂം ബുക്ക് ചെയ്തിരുന്നുവെങ്കിലും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനാല്‍ വീട്ടിലേക്ക് മടങ്ങിയെന്നുമാണ് സൊഹൈല്‍ പറയുന്നത്.
Photo Courtesy : Google/ images are subject to copyright