53 നാവികരുമായി ഇന്തോനേഷ്യൻ മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായി
പരീശീലനത്തില്‍ പങ്കെടുക്കാനായി 53 നാവികരുമായി പോയ ഇന്തോനേഷ്യയുടെ കെ.ആര്‍.ഐ നംഗാല 402 അന്തര്‍വാഹിനി കാണാതായി. ബാലിയില്‍നിന്ന് 95 കി .മീ അകലെ ആഴക്കടലില്‍ നിന്നാണ് മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായത്. അവസാനമായി റിപ്പോര്‍ട്ട് ചെയ്യേണ്ട സമയത്ത് പ്രതികരണമില്ലാതെ വന്നതോടെയാണ് ശരിക്കും കപ്പല്‍ മുങ്ങിയതായി ആശങ്ക ഉയര്‍ന്നത്.ഹൈഡ്രോളിക് സര്‍വേ കപ്പല്‍ ഉള്‍പെടെ നിരവധി കപ്പലുകള്‍ ചേര്‍ന്ന് സ്ഥലത്ത് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് . ഇതിന് പുറമെ അയല്‍ രാജ്യങ്ങളായ ഓസ്ട്രേലിയ , സിംഗപ്പൂര്‍ എന്നിവയുടെ സഹായവും തേടിയിട്ടുണ്ട്.സഞ്ചാരത്തിനിടെ കപ്പൽ നിയന്ത്രണം വിട്ട് താഴോട്ടുപതിച്ചതാകാമെന്നാണ് കരുതുന്നത്. വീണ്ടും പൊങ്ങിവരാന്‍ സഹായിക്കേണ്ട അടിയന്തര നടപടികള്‍ പരാജയപ്പെടുകയും ചെയ്തതാകാം. മുങ്ങിയ ഭാഗത്ത് 600- 700 മീറ്റര്‍ താഴ്ചയാണ് പ്രതീക്ഷിക്കുന്നത്. അതെ സമയം 700 മീറ്റര്‍ താഴ്ചയിലെത്തിയാല്‍ കപ്പല്‍ തകരുമെന്നാണ് റിപ്പോര്‍ട്ട് .
താഴോട്ടുപോകാന്‍ അനുമതി നല്‍കിയതായും പിന്നീട് ബന്ധം നഷ്ടപ്പെട്ടതായും ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹെലികോപ്റ്റര്‍ പരിശോധനയില്‍ പരിസരത്ത് എണ്ണച്ചോര്‍ച്ചയും കണ്ടെത്തി. ജര്‍മനിയില്‍ നിര്‍മിച്ച അന്തര്‍വാഹിനി 1981 മുതല്‍ ഇന്തോനേഷ്യ ഉപയോഗിച്ചുവരുന്നുണ്ട്. മിസൈല്‍ വിക്ഷേപണ പരിശീലനമാണ് അവസാനമായി നടത്തിയിരുന്നത്.
Photo Courtesy : Google/ images are subject to copyright