കരിപ്പൂർ സ്വർണ്ണക്കടത്ത്, സജേഷ് ബിനാമിയെന്ന് കസ്റ്റംസ്; ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകി
കരിപ്പൂർ സ്വർണക്കടത്തുകേസിൽ ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി. സജേഷിന് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള കസ്റ്റംസ് നോട്ടീസ് പുറപ്പെടുവിച്ചു. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിൽ ഇന്ന് രാവിലെ 11-ന് ഹാജരാകാനാണ് നിർദേശം. കരിപ്പൂർ വിമാനത്താവളത്തിൽ അർജുൻ പോയത് സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ കാർ ഉപേക്ഷിച്ചനിലയിൽ പിന്നീട് പരിയാരത്തുനിന്ന് കണ്ടെടുത്തു. അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. സി.പി.എം. നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണബാങ്കിലെ അപ്രൈസറാണ് സജേഷ്. കടത്തിക്കൊണ്ടുവന്ന സ്വർണം ബാങ്കുകളിലെ ലോക്കറുകളിൽ സൂക്ഷിച്ചോയെന്നും സംശയമുണ്ട്. സജേഷിന്റെ പേരിലാണ് കാറെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന് സി.പി.എം. മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്ന ഇയാളെ പാർട്ടിയിൽനിന്ന് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. അർജുൻ ആയങ്കിയുടെ ബിനാമിയാണ് ഇയാളെന്നാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച രേഖയിലുള്ളത്.
Photo Courtesy : Google/ images are subject to copyright